തിരുവനന്തപുരം:പുറമ്പോക്കുകളിലെ താമസക്കാരുൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും റേഷൻ കാർഡ് നൽകുന്നതിന് പ്രത്യേക പരിപാടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാർ ഇത് പ്രത്യേക ദൗത്യമായി കാണണം. റേഷൻ കാർഡില്ലാത്ത എത്ര പേരുണ്ടെന്ന കണക്കെടുക്കണമെന്നും ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ കളക്ടർമാർ വീണ്ടും പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. ആവശ്യമെങ്കിൽ മന്ത്രിമാരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹരിക്കണം. താലൂക്കടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കണം.സിറ്റി ഗ്യാസ് വിതരണ പദ്ധതി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. ദുരിതാശ്വാസ തുക വേഗത്തിൽ നൽകണം. റെയിൽവേ പാത ഇരട്ടിപ്പിക്കലിനും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ വികസനത്തിനും ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കണം. വികസന പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം.
ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് കൃത്യമായി സഹായം എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളായണി, ആക്കുളം കായൽ സംരക്ഷണം, സർഫാസി നിയമവും ബാങ്ക് ജപ്തി നടപടികളും, നിർമാണ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. യോഗം ഇന്നും തുടരും