illicit-affair

തിരുവനന്തപുരം: അവിഹിതത്തിനും സ്വത്ത് തട്ടിപ്പിനുമായി കേരളത്തിന്റെ നെഞ്ചിൽ ചുടുചോരയൊഴുക്കുകയാണ്. അതൊരു ആചാരംപോലെ കൊണ്ടുനടക്കുന്ന നാടായി കേരളം മാറുകയാണോ? 'അരുതേ കാട്ടാളൻമാരെ" എന്ന മുറവിളി നാല്ഭാഗത്ത് നിന്ന് ഉയർന്നിട്ടും

ചാേരക്കളിക്ക് അറുതിയില്ല.

കൂടത്തായിയിൽ ജോളിയുടെ കൂട്ടക്കുരുതിയുണ്ടാക്കിയ ഞെട്ടലിൽ നിന്ന് മോചിതരാകുംമുമ്പേ കൊല്ലത്തും തിരുവനന്തപുരത്തും അരുതാത്ത ബന്ധങ്ങളുടെ പേരിൽ അരഡസനോളം കൊലപാതകങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കകമുണ്ടായത്. കൊല്ലം കുണ്ടറയിൽ സ്ത്രീധന തർക്കത്തിന്റെ പേരിൽ കൃതിയെന്ന യുവതിയെ രണ്ടാം ഭർത്താവ് വൈശാഖ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞദിവസം അഞ്ചുമുക്ക് സ്വദേശി ഷൈലയെ കാമുകൻ കേരളപുരം സ്വദേശി അനീഷ് കുത്തിക്കൊന്നു.പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ കൂട്ടുകാരിയ്ക്കൊപ്പം കഴിയാൻ വിദ്യയെന്ന സ്ത്രീയെ കൊലപ്പെടുത്തി കോട്ടയം സ്വദേശി പ്രദീപ്കുമാർ കാമുകിയുടെ സഹായത്തോടെ മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ചതാണ് കാമഭ്രാന്ത് കാരണമുണ്ടായ ഒടുവിലത്തെ കൊലപാതകം. മനസാക്ഷി മരവിക്കുന്ന ക്രൂരകൃത്യങ്ങളിലെല്ലാം പ്രതികളെ പിടിക്കപ്പെടുകയും മിക്ക കേസുകളിലും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും കാമപാരവശ്യത്താൽ നടത്തുന്ന ക്രൂരകൃത്യങ്ങൾക്ക് കൈയ്യും കണക്കുമില്ലാത്ത നിലയിലാണ് നാട്.

കൂടത്തായി കൂട്ടക്കുരുതിയ്ക്ക് മുമ്പും ഇത്തരം അരുംകൊലകളുണ്ടായിട്ടുണ്ട്. കണ്ണൂർ പിണറായിയിലെ പടന്നക്കരയിൽ സൗമ്യയെന്ന യുവതി രണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലപ്പോഴായി എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട്ട് ടെക്‌‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തി കാമുകനുമായി ചേർന്ന് ഭർത്തൃമാതാവിനെയും മകളെയും വകവരുത്തിയതും ക്രൂരതയുടെ മറ്റൊരു ഏടായി. നെടുമങ്ങാട് പറണ്ടോട് കാരന്തലയിൽ അമ്മയും കാമുകനും ചേർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്രിലെറിഞ്ഞത് അവിഹിതത്തിന് തടസമാകുമെന്ന് കണ്ടാണ്. നാട്ടുകാർക്കും ബന്ധുക്കൾക്കുമുണ്ടായ സംശയങ്ങളും പൊലീസിന്റെ ശാസ്ത്രീയ അന്വേഷണവുമാണ് ഈ കേസുകളിലെല്ലാം പ്രതികളെ അഴിയ്ക്കുള്ളിലാക്കിയത്. മൊബൈൽഫോൺ വിളികളും ഫേസ് ബുക്ക് പ്രണവും സാമ്പത്തിക ഇടപാടുകളും സംശയരോഗങ്ങളുമാണ് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും തലമുറകളെ അനാഥരാക്കുകയും ചെയ്യുന്ന അരുംകൊലകൾക്ക് പിന്നിൽ.

ഈവർഷം സംസ്ഥാനത്തെ നടുക്കിയ അരും കൊലകൾ

കോട്ടയം മീനടം മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(എൽസി-50)യെ​ ഭർത്താവ് ജോയി തോമസ് കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തി. നിരന്തരം ഫോൺവിളിക്കുന്നതായി ആരോപിച്ചായിരുന്നു കൊലപാതകം.

കൊച്ചി കണ്ണമാലി സ്വദേശി ഷേളിയെ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊന്നു

കൊച്ചിയിൽ മകളുടെ കാമുകൻ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്തു

തൊടുപുഴയിൽ അമ്മയും കാമുകനും ചേർന്ന് അഞ്ചുവയസുകാരനെ കൊന്നു

 വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ആലപ്പുഴ വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ സഹപ്രവർത്തകൻ വെട്ടിവീഴ്ത്തി ചുട്ടുകൊന്നു, പൊള്ളലേറ്റ പ്രതിയും മരിച്ചു

തിരുവല്ലയിൽ പ്രണയ നൈരാശ്യത്തിൽ പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു

വിവാഹ വാഗ്ദാനം പാലിക്കാത്തത് ചോദ്യംചെയ്തതിന് മുണ്ടക്കയത്ത് അമ്മയെയും മകളെയും കൊന്നു

എഴുകോണിൽ സ്മിതയെന്ന യുവതിയെ കൊലപ്പെടുത്തി കാമുകൻ ട്രെയിന് മുന്നിൽ ചാടി മരിച്ചു

വെള്ളറട അമ്പൂരിയിൽ യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട് പത്താം ക്ളാസുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കിണറ്റിൽ തള്ളി

മട്ടന്നൂരിൽ കാമുകനുമായി നാട് വിട്ട യുവതി കാമുകൻ ചതിച്ചതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കി

വട്ടപ്പാറ കല്ലയത്ത് കാമുകനൊപ്പം ജീവിക്കാൻ രാഖിയെന്ന യുവതിയും കാമുകൻ മനോജും ചേർന്ന് ഭർത്താവ് വിനോദിനെ കൊലപ്പെടുത്തി

കുളത്തൂപ്പുഴയിൽ മകളുടെ ഫേസ് ബുക്ക് കാമുകൻ പാഴ്സൽ ഏണിയുമായെത്തി മേരിക്കുട്ടി വർഗീസെന്ന വീട്ടമ്മയെ കൊന്നു

കുണ്ടറയിൽ കൃതിയെന്ന യുവതിയെ രണ്ടാം ഭർത്താവ് വൈശാഖ് കൊന്നു

കുണ്ടറ അഞ്ചുമുക്ക് സ്വദേശിനി ഷൈലയെ കഴിഞ്ഞ ദിവസം കാമുകൻ കേരള പുരം സ്വദേശി അനീഷ് കുത്തിക്കൊന്നു

സ്കൂൾ സഹപാഠിയ്ക്കൊപ്പം ജീവിക്കാൻ ഭാര്യ വിദ്യയെ ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും കാമുകി സുനിതയും ചേർന്ന് കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ചു