കഴക്കൂട്ടം: കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ആട്ടോ മറിഞ്ഞ് രണ്ടുവയസുള്ള കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്. ചെന്നൈ സ്വദേശികളായ രാജമണി (64), ഭാര്യ ശാന്തിയമ്മ, മകൾ വിജയ (30) ഇവരുടെ രണ്ടുവയസുള്ള കുട്ടി അരുൺ, ആട്ടോ ഡ്രൈവറായ പത്താംകല്ല് സ്വദേശി ജലാലുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിജയയുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്താണ് അപകടമുണ്ടായത്. മംഗലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ആട്ടോയുടെ പിന്നിൽ കാറിടിക്കുകയായിരുന്നെന്ന് സ്ഥലവാസികൾ പറഞ്ഞു. സമീപവാസികളും മംഗലപുരം പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഫോട്ടോ: അപകടത്തിൽപ്പെട്ട ആട്ടോ