ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടുമെന്നു പ്രതീക്ഷിച്ച് ഭരണ പ്രതിപക്ഷ സംഘടനകൾ തുടങ്ങിയ അനിശ്ചിതകാല സമരങ്ങൾ ലക്ഷ്യം കാണാതെ നീളുന്നു. ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പിന്നാലെ ,70 ശതമാനം ശമ്പളം നൽകി. ശേഷിക്കുന്നത് 20 നോ 23 നോ നൽകാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്.

. കോർപ്പറേഷന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള സ്ഥിതി സർക്കാരിനുമില്ല. കഴിഞ്ഞ മാസം പലതവണയായി കെ.എസ്.ആർ.ടി.സി 100 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നു. നൽകിയത് 25 കോടി . കോർപ്പറേഷന് സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ കഴിയുന്ന പ്രതിസന്ധിയല്ലെന്നും കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും കാണിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രി, സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ, എൽ.ഡി.എഫ് കൺവീനർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി വെള്ളിയാഴ്ച ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.1000 ബസുകളെങ്കിലും പുതുതായി ഇറക്കിയാലേ വരുമാനം വർദ്ധിക്കൂ. അതിന് കുറഞ്ഞത് 350 കോടി വേണം. കൺസോർഷ്യം കരാർ പ്രകാരം പുതിയ വായ്പകൾ എടുക്കാനാകില്ല. തിരിച്ചടവ് വേണ്ടാത്ത ധനസഹായമാണ് വേണ്ടത്. സർക്കാർ ഉറപ്പിൽ വായ്പ ലഭ്യമാക്കുകയും തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം.
ശമ്പളം മുടക്കത്തെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇടതുപക്ഷ സംഘടനകൾ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങിയത്. ഡിസംബർ രണ്ടിനാണ് കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.
കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനും പിന്നാലെ സമരം ആരംഭിച്ചു. എ.ഐ.ടി.യു.സിയുടെ കെ.എസ്.ആർ.ടി. എംപ്ലോയീസ് യൂണിയൻ ഇവർക്കു മുമ്പേ തമ്പാനൂരിൽ ആരംഭിച്ച സമരം പിന്നീട് സെക്രട്ടേറിയറ്റ് നടയിലേക്കു മാറ്റി. ഇതിനിടെ, വെള്ളിയാഴ്ച ടി.ഡി.എഫ് - അസോസിയേഷൻ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത് പൊലീസിനു തലവേദനയായി. സംഘർഷം റിപ്പോർട്ടു ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.