റോം: പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാരേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തും. കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്ന് കാണിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പിറക്കി. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ 83ാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്റെ ചരിത്രപരമായ നയം മാറ്റം. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ നിയമ സംവിധാവുമായി സഹകരിക്കാനാണ് നിർദ്ദേശം. വിവരങ്ങൾ പൊലീസിന് കൈമാറണം.
പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയായാൽ ഇതുസംബന്ധിച്ച സഭാരേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ പ്രഖ്യാപനം നടത്തിയത്. 18 വയസിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കും. നേരെത്തെ ഇത് 14 വയസ് വരെയായിരുന്നു. പുരോഹിതന്മാർ പ്രതികളായ ലൈംഗിക പീഡന പരാതികൾ നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ തീരുമാനം.