തിരുവനന്തപുരം:നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി.

വ്യവസായങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. വ്യവസായ സംരംഭങ്ങളെക്കുറിച്ച് പഠനം നടത്താൻ കൂടി കഴിയുന്ന സംരംഭക പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നര വർഷത്തിനിടെ 52,137 എം. എസ്. എം. ഇ യൂണിറ്റുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. 4696.92 കോടി രൂപയുടെ നിക്ഷേപമുണ്ടായി​. ഇതിലൂടെ 1,82,474 തൊഴിലുകളും സൃഷ്ടിക്കാനായെന്ന് മന്ത്രി പറഞ്ഞു.


• ഗെയിൽ പൈപ്പ് ലൈൻ ഉടൻ പൂർത്തിയാവും. ഇനി മൂന്നു കിലോമീറ്റർ ദൂരം മാത്രമാണ് ബാക്കി​. ഇത് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും.

• ഇ - ഓട്ടോയ്ക്ക് കെനിയയിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അന്വേഷണം ലഭിച്ചിട്ടുണ്ട്. ബാറ്ററി ഉത്പാദനത്തി​നും ചാർജിംഗ് സ്‌റ്റേഷനുകൾക്കുമായി​ തോഷിബ ആനന്ദ് കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
• 14 ഫുഡ് പാർക്കുകളും ഒരുങ്ങുകയാണ്. ചേർത്തലയിൽ മറൈൻ ഫുഡ് പാർക്കും പാലക്കാട് മെഗാ ഫുഡ് പാർക്കും ലൈറ്റ് എൻജിനിയറിംഗ് പാർക്കും പൂർത്തിയായി. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്റഗ്രേറ്റഡ് റൈസ് ടെക്ക്‌നോളജി പാർക്കുകൾക്ക് തറക്കല്ലിട്ടു.

• പാലക്കാട് കല്ലേപ്പുള്ളിയിൽ കെൽപ്പാമിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലത്ത് മോഡേൺ റൈസ് മിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്.

• മൂല്യവർദ്ധിത റബർ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിന് സിയാൽ മാതൃകയിൽ റബർ കമ്പനി രൂപീകരിച്ചു.

• മുഴുവൻ ജില്ലകളിലും നാളികേര അധിഷ്ഠിത വ്യവസായ പാർക്കുകൾ സ്ഥാപിക്കും.

• വയനാട് മുട്ടിൽ പഞ്ചായത്തിൽ കാർബൺ ന്യൂട്രൽ കോഫി പാർക്കും മാനന്തവാടിയിൽ ടീ പാർക്കും ഒരുങ്ങുന്നുണ്ട്.

• കേരളത്തിലെ 17 സ്പിന്നിംഗ് മില്ലുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.

സ്വകാര്യ വ്യവസായ പാർക്കുകൾ

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കുമെന്ന് മന്ത്രി​ അറി​യി​ച്ചു. നഗരമേഖലയിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും സ്ഥലമുള്ളവർക്ക് അപേക്ഷിക്കാം.