girl

 കേസ് എട്ടുപേരിൽ ഒതുക്കാൻ ശ്രമം

 പീഡിപ്പിച്ചത് 25 ലധികം പേർ

കൊല്ലം: കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ പലർക്കായി കാഴ്ച വച്ച ഇടപാടിൽ പൊലീസുകാരും ഉൾപ്പെട്ടിട്ടുള്ളതായി സൂചന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളെതുടർന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കേസിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ യുവതികളുൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. കേസ് ഇവരിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പനയം സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. പെൺകുട്ടി യുവാവിനെതിരെ മൊഴി നൽകാത്തതിനാൽ യുവാവിനെ വിട്ടയച്ചു. ബാങ്ക് ഉദ്യോഗസ്ഥനടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഇവരെ പ്രതിചേർക്കാനും പൊലീസ് തയ്യാറായിട്ടില്ലത്രേ. കേസിലെ പ്രതിയായ തിരുവനന്തപുരം പള്ളിക്കൽ പടിഞ്ഞാറെപ്പാറയിൽ മിനി (33) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. മുമ്പ് പലതവണ പെൺവാണിഭ കേസുകളിൽ മിനി പിടിയിലായിട്ടുണ്ട്. മുഖ്യ കണ്ണികളായ കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാർക്ക് ഉന്നതതല സ്വാധീനമുണ്ടെന്നും ഇതാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. മിനിയുടെ ഇടപാടുകാരിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പല ഉന്നതരുമുണ്ട്.

കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പെൺകുട്ടിയെ കാഴ്ചവയ്ക്കുന്നതിന് 5000 രൂപവരെ പ്രതിഫലമായി ഒന്നാം പ്രതിയും പെൺകുട്ടിയുടെ അടുത്ത ബന്ധുവുമായ ലിനറ്റ് വാങ്ങിയിരുന്നതായും കണ്ടെത്തി. എന്നിട്ടും തുടരന്വേഷണം മരവിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മുമ്പും സമാന കേസുകളിൽ മിനി പിടിയിലായിട്ടും നിരീക്ഷിക്കുന്നതിനോ സംശയ നിഴലിൽ വയ്ക്കുന്നതിനോ പൊലീസ് ശ്രമിച്ചില്ലെന്നത് ഉന്നതരിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ചവർ ഇരുപത്തഞ്ചിലധികം പേരുണ്ടെന്നാണ് കേസന്വേഷണത്തിന്റെ ആദ്യം ലഭിച്ച വിവരമെങ്കിലും ഇപ്പോൾ പിടിയിലായ എട്ടുപേരിൽ ഒതുക്കി കേസ് അവസാനിപ്പിക്കാൻ പൊലീസ് തയ്യാറെടുക്കുകയാണത്രേ.