പരാതികളൊടുങ്ങുന്നില്ല
തിരുവനന്തപുരം: നാളെ, നാളെ, നീളെ, നീളെ എന്ന മട്ടിൽ ഇഴയുന്ന കെ.പി.സി.സി പുന:സംഘടന വേഗം നടത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 21 മുതൽ 25വരെ പേരുകൾ മാത്രമുൾപ്പെട്ട കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി. ജനപ്രതിനിധികളെ ഒഴിവാക്കിയും സെക്രട്ടറിമാരുടെ കാര്യത്തിൽ തീരുമാനം മാറ്റിവച്ചുമുള്ളതാണ് പട്ടിക. നാല്പതംഗ ചെറു എക്സിക്യൂട്ടീവിനുള്ള നിർദ്ദേശവുമുണ്ടെന്നാണ് വിവരം.
അതേസമയം പട്ടികയ്ക്കെതിരെ ആക്ഷേപങ്ങളുയരുകയാണ്. ജനപ്രതിനിധികളെ ഒഴിവാക്കിയെങ്കിലും പഴയ മുഖങ്ങൾക്കാണ് പ്രാമുഖ്യമെന്നാണ് പ്രധാന ആക്ഷേപം. നിലവിലെ സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റവുമുണ്ടാകില്ല.
എ, ഐ ഗ്രൂപ്പുകൾക്ക് എട്ട് മുതൽ പത്ത് വരെയും ഗ്രൂപ്പുകൾക്കതീതമായ വിഭാഗത്തിന് നാല് മുതൽ അഞ്ച് വരെയും അംഗങ്ങൾ എന്ന നിലയിൽ വീതംവയ്പിനാണ് നീക്കം. ജനപ്രതിനിധികളെ ഒഴിവാക്കുമ്പോൾ നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരായ രണ്ട് എം.പിമാരും പുറത്താകും. 16 മുതൽ 20 വരെ ജനറൽ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരും എന്നതാണ് പുതുക്കിയ ഫോർമുല. ജനറൽസെക്രട്ടറി പട്ടികയിൽ യൂത്ത് കോൺഗ്രസിലെ സി.ആർ. മഹേഷും കെ.എസ്.യുവിലെ വി.എസ്. ജോയിയും മാത്രമാണ് യുവമുഖങ്ങളായുള്ളത്.
അറുപത് വയസെന്ന പ്രായപരിധി ആലോചിക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശവും പാലിക്കപ്പെടില്ല. പട്ടികയിലേറെയും 70- 75 പ്രായപരിധിയിലുള്ളവരാണ്. ചിലർ പത്തും ഇരുപതും വർഷമായി ഭാരവാഹികളായിരിക്കുന്നവരുമാണ്.സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റമില്ലാതെയും അവരെ ഒഴിവാക്കിയുള്ള പുതിയ പട്ടിക വരുമ്പോൾ ഇവർ വഴിയാധാരമാകുമെന്ന ആക്ഷേപവുമുയരുന്നു. അതേസമയം, മൂന്ന് വർഷം മുമ്പ് സ്ഥാനമൊഴിഞ്ഞ ചില മുൻ ഡി.സി.സി പ്രസിഡന്റുമാരെ ഉൾപ്പെടുത്തിയതായി സൂചനയുണ്ട്.
ഡി.സി.സി പ്രസിഡന്റുമാർ മാറും
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലും അഴിച്ചുപണിക്ക് സാദ്ധ്യതയുണ്ട്. ടി.എൻ. പ്രതാപനും വി.കെ. ശ്രീകണ്ഠനും എം.പിമാരായതോടെ തൃശൂരിലും പാലക്കാട്ടും ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവർത്തനം നിലച്ച മട്ടാണ്. വയനാട് എം.എൽ.എ ഐ.സി. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ പൂർണസമയ ശ്രദ്ധ ചെലുത്താനാകുന്നില്ല. ടി.ജെ. വിനോദ് എം.എൽ.എ ആയതോടെ എറണാകുളത്തും ഇതാണ് സ്ഥിതി. ഇവിടങ്ങളിൽ പുതിയ പ്രസിഡന്റുമാർ വരുന്നതിനൊപ്പം മറ്റു ചില ജില്ലകളിലും മാറ്റം വന്നേക്കും.