കടയ്ക്കാവൂർ: കവലയൂർ മാടൻ കാവിന് സമീപം യുവാവിനെ സംഘം ചേർന്ന് കമ്പി കൊണ്ട് തലയ്ക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. കവലയൂർ കുളമുട്ടം കുന്നിൽ വീട് മുഹമ്മദ് ഇല്ല്യാസിന്റെ മകൻ സുധീർ (44), പെരുങ്കളം ചരുവിള വീട്ടിൽ അബ്ദുൾ ഷുക്കൂറിന്റെ മകൻ മുഹമ്മദ് യാസിൻ(28), അമീൻ മൻസിൽ അഷറഫിന്റെ മകൻ അജ്മൽ (23), പെരുങ്കുളം കെ. വി. ഹൗസിൽ മുഹമ്മദ് ബഷീറിന്റെ മകൻ ഗാന്ധി എന്നു വിളിക്കുന്ന നിജാസ് (40) എന്നിവരെയാണ് പിടികൂടിയത്. 9 പേർ ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി. ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ , എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി. എസ് ഐ നസറുദ്ദീൻ എസ്.സി.പി.ഒ. ബിനോജ്, സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായവർ എസ്.ഡി.പി.ഐ പ്രവർത്തകരാണ്. പരിക്കേറ്റ ആഷിക് ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ബന്ധുക്കളായ സുധീർ, നിജാസ് തുടങ്ങിയവർ വ്യക്തിപരമായ വൈരാഗ്യത്താലാണ് ആഷിക്കിനെ ഫോണിൽ വിളിച്ച് വരുത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.