g-sudhakaran-illustration

ആരാണു പൗരൻ?

പൗരനല്ലാത്തയാൾ?

ഞാൻ വിശ്വപൗരൻ

ഞാൻ ഭാരതീയൻ!

ആരാണു നിർഭാഗ്യ -

വാൻ! പൗരഹീനൻ!

ഏതു ഗോളത്തിലും

ഏതു ദേശത്തിലും

പോകാനൊരുങ്ങുവോൻ

ലോകപൗരൻ!

വിശ്വമാകെ മിഴി -

നട്ട ഭാരതീയൻ!

ചട്ടങ്ങളൊക്കെ നി -

യന്ത്രണം മാത്രമാം

ചട്ടങ്ങൾ മാറാം

പുതുതുണ്ടാകാം.

എന്തിനു നിർമ്മിച്ചു

ലോകരാജ്യങ്ങൾ തൻ

സംഗമവേദി

ഐക്യരാഷ്‌ട്രവേദി?

എന്തിനുപോകുന്ന-

വീടെ പ്രസംഗീയ്‌ക്കാൻ

അന്തർദേശീയ

മാനുഷ്യനീതി?

ജാതി നോക്കി

മതം നോക്കി

ലോകങ്ങളിൽ നീ

നരനെ നിർണ -

യിയ്‌ക്കുന്നുവെങ്കിൽ

ഈ മതം ഈ രാഷ്‌ട്രം

ഉണ്ടായതിൻമുമ്പ്

മാനവർ ഉല്ല-

സിച്ചാ നാളുകൾ

നിൻ പൂർവഗാമി എ-

വിടെക്കഴിഞ്ഞെന്നും

എങ്ങനെ കാലം ക-

ഴിച്ചുവെന്നുള്ളതും

നീ അറിയുന്നുവോ

ആരറിയുന്നുവോ?

പോയി മറഞ്ഞ മാ-

ലോകരീലോകത്തിൽ

വേരറ്റ പായൽ

പോൽ നീന്തിയെന്നോ?

ഇല്ലില്ല; ഗംഗാത-

ടങ്ങളിൽ സിന്ധുവിൽ

പുണൃനിലാവി -

ലാനൈൽ തടത്തിൽ

യുഫ്രട്ടീസിന്റെ

കരയിൽ, ടൈഗ്രിസിൻ

തീരങ്ങളിൽ; യാങ്ങ് സി-

തടത്തിൽ; വോൾഗ -

തൻ പാർശ്വഭൂവിയിൽ

വേരുറപ്പിച്ചു

വളർന്നു കൃഷി -

ചെയ്‌തു നൂതന

ലോകം പണിതുയർത്തി!

ഹേ! രാഷ്‌ട്രഗർവേ!

മനുഷ്യരൂപം പൂണ്ട

ബീഭൽസമാം അധി-

കാര രൂപങ്ങളേ!

നീയിരിയ്‌ക്കുന്നു ജ -

നതതൻ തോളതിൽ

തോളു ചരിയവേ

നീ നിപതിച്ചിടും

ഭൂവതിൻ പാറമേൽ!

നീതിശാസ്‌ത്രത്തിൻ ക-

രിമ്പാറ മീതെയായ്!

നീതിയ്‌‌ക്കുവേണ്ടി മ-

ഹാത്യാഗിയൂഴിയിൽ

ഏറി കുരിശ്ശിൽ; വ-

ർഷങ്ങൾ രണ്ടായിരം

ഏറെക്കഴിഞ്ഞിട്ടി

തുവരെ മർത്യന്നു

നേരറിവിന്റെ ദി-

നങ്ങൾ വന്നീലയോ?

ആരാണു നിന്നുടെ

പൗരൻ പറയുക?

ആരാണു നിന്നുടെ

പൗരനല്ലത്തയാൾ!

നീയും കുടുംബവും

ബന്ധുമിത്രാദിയും

കൂടെ നടക്കുന്ന

സേവകവൃന്ദവും

രാജാധികാരസ-

മമാം അധികാര

സേവനടത്തുന്ന

ദുഷ്‌പ്രഭുത്വങ്ങളും

നാട്ടിൽ മനുഷ്യരെ

വേർതിരിച്ചക്രമി-

ച്ചാകെ നശിയ്‌ക്കും ക-

ലാപ കലുഷിതർ!

ഒത്തുചേർന്നാൽ തവ

പൗരരാകും; പക്ഷെ

ലക്ഷങ്ങൾ കോടികൾ

മർത്യജനം നിന്റെ

പുസ്‌തകത്തിൽ പൗര-

രല്ലാതെ വന്നിടാം!

ആയവർ എങ്ങും പ-

റന്നുപോകില്ലവർ;

തീയുണ്ട ഏറ്റുമ-

രിയ്‌ക്കുകില്ലാ അവർ;

ആയവർ തൻബലം

രാഷ്‌ട്ര ബലം; അതു

കേൾവികേട്ടുള്ളതാം

ലോകബലം; ശുഭം!

എന്നും ചരിത്രത്തിൽ

മിന്നിതിളങ്ങുന്ന

സന്ദേശ കാവ്യങ്ങൾ!

'പാടിപ്പതിഞ്ഞ പ-

ഴങ്കഥപ്പാട്ടുകൾ!"

ഇന്നും അടുത്ത ദിനവും

ഒരായിരം സംവത്സരം

കഴിഞ്ഞാലും; ഇല്ലാ മാറി-

ല്ലിയീ നീതി;രാഷ്‌ട്രനീതി!

ലോകസുരക്ഷ തൻനീതി!

മാറ്റുമെങ്കിൽ അതു

മാലോകരാകെ ഒ-

ന്നായ് തീർന്നു നിൽക്കവേ

രാഷ്‌ട്രങ്ങളില്ലാതെ

വർഗങ്ങളില്ലാതെ

സേനകളില്ലാതെ

നീതിപീഠങ്ങളും

ചെങ്കോലുമില്ലാതെ

ജാതിയില്ലാതെ മ-

തങ്ങളുമില്ലാതെ

മാതാപിതൃ ഗുരു

സജ്ജന സമ്പന്ന-

നിത്യ സമാധാന

കാലം വരുമെങ്കിൽ

മാറും സുരക്ഷിത

രാഷ്‌ട്രനീതി; രാഷ്‌ട്ര-

ങ്ങളില്ലാത്ത കാല-

മത്രേയത്; ആ കാലം

സ്വപ്‌നം! സുവർണ്ണം!

ശാന്തം സുഭദ്രം കഴിഞ്ഞവരെ

ശാന്തിയില്ലാതെ വലിച്ചെറിഞ്ഞു

ക്ഷുബ്‌ധവഗ്നിയിൽ; നിത്യവിനാശ-

ച്ചുഴിയിൽ, മഹാപാപി വർഗങ്ങൾ!

ഒറ്റനിമിഷവും പോകായ്‌കയീ-

വഴി; നീയുമീയഗ്നിയിൽ വീഴും!

വായിച്ചുനോക്കു

പ്രപഞ്ചശാസ്‌ത്രം!

ആദിമദ്ധ്യാന്ത വിഹീനൻ എഴുതി-

യ നേരറിവിന്റെ പ്രപഞ്ചശാസ്‌ത്രം!

ഇല്ലാ നിനക്കില്ലിതിൽ ജയം

കാരണം എന്നേ ചരിത്രം

വിധിച്ചു പരാജയം!

ഒന്നുമാത്രം നേട്ടമുണ്ടാം

അതായതു കൊന്നുതള്ളാം

കുറേ മർത്യരേക്കൂടിയും!

നിർമ്മിച്ചതൊക്കെ തകർത്തിടാനും

അന്യന്റെ സമ്പത്തെടുത്തീടാനും!

അത്രമാത്രം നേട്ടമുണ്ടാം.

ഭൂമിയിൽ സന്മനസുള്ളവർ

എങ്ങാനും ജീവിച്ചിടുന്നു

വസുധയിലെങ്കിലോ

ഓടിഅണയുക

നിർമ്മാർജ്ജനം ചെയ്‌ക

ഈ കലാപത്തിന്റെ തീജ്വാലകൾ!

ഈ രാഷ്ട്രഗർവിൽ

മനുഷ്യരൂപം പൂണ്ട

ബീഭൽസമാം അധികാര രൂപങ്ങളെ.

മാറ്റി പ്രതിഷ്‌ഠിയ്‌ക്ക! നിത്യമാം ശാന്തിതൻ

ശ്രീവൽസരൂപം തെളിയട്ടെ വേദിയിൽ!

'മാനവധർമ്മം വിളംബരം ചെയ്യുന്ന"

'മാനിഷാദാ" പുമാൻ

ഏറട്ടെ വേദിയിൽ!

ഭാരം ചുമന്നധികാര-

വേതാളത്തെ തോളിലേറ്റി

ത്തളരുന്ന മാനവാ!

ഹേ! ഭാരതീയാ! കൃഷിവലാ!

തള്ളു നീ ഓടയിൽ

താവക പാപഭാരം ക്ഷണം.