-pinarayi-vijayan

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി യു.എ.പി.എ കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. പാർട്ടി പ്രാദേശിക ഘടകത്തിന്റെ അന്വേഷണത്തിൽ പോലും കണ്ടെത്താത്ത കാര്യമാണ് അലൻ മാവോയിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. പാർട്ടിയിലും ഭരണകൂടത്തിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നും സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായെന്നും അലന്റെ അമ്മ പ്രതികരിച്ചു. പാർട്ടിയും സർക്കാരും നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ പ്രതീക്ഷകൾ അസ്ഥാനത്തായി.

ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയുള്ളത്. പലതരം ചിന്താഗതിക്കാർക്കൊപ്പം അലൻ സംസാരിച്ചിരിക്കാം, പക്ഷേ, അവൻ മാവോയിസ്റ്റല്ല. ജനാധിപത്യപരമായി വായിക്കാനും പഠിക്കാനും അവസരം നൽകി മതേതര പരിസരത്ത് മകനെ വളർത്തിയത് തെറ്റായിപോയോ എന്ന് ചിന്തിച്ചുപോകുന്നുവെന്നും സബിത പറയുന്നു. പൗരത്വബിൽ നടപ്പാക്കില്ലെന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി തന്നെയാണ് നേരത്തെ യു.എ.പി.എ നടപ്പാക്കില്ലെന്നും പറഞ്ഞത്. പാർട്ടി പ്രാദേശികഘടകത്തിന്റെ പൂർണപിന്തുണ ഉണ്ടായിരുന്നു. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി. എൻ.ഐ.എ ഏറ്റെടുത്തതോടെ അലന്റെ ജയിൽവാസം അനിശ്ചിതമായി നീളുമോയെന്നാണ് ആശങ്കയെന്നും സബിത പറ‌ഞ്ഞു.