ന്യൂഡൽഹി : പാശ്ചാത്യ നാടുകളിലൊക്കെ ക്രിസ്മസ് ബോക്സുകൾ കൈമാറുന്ന ക്രിസ്മസ് പിറ്റേന്നിനെയാണ് ബോക്സിംഗ് ഡേ ആയി വിശേഷിപ്പിക്കുന്നത്. അന്ന് തുടങ്ങുന്ന ക്രിക്കറ്റ് ടെസ്റ്റുകൾക്ക് ബോക്സിംഗ് ഡേ ടെസ്റ്റുകളെന്നാണ് വിളിപ്പേര്. എന്നാൽ, ഇന്ത്യൻ ബോക്സിംഗ് റിംഗിൽ യഥാർത്ഥ ബോക്സിംഗ് ഡേ ഇന്നാണ് തുടങ്ങുന്നത്. ഇടിക്കൂട്ടിൽ ഏറെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് വേദിയൊരുങ്ങാൻ കാരണം തന്നെ ഇന്ത്യയെ അടുത്ത ഒളിമ്പിക്സിൽ പ്രതിനിധീകരിക്കാനുള്ള അവസരമാണ് മുന്നിൽ എന്നതാണ്.
ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കാൻ തങ്ങളിൽ ആരാണ് യോഗ്യ എന്ന വെറ്ററൻ താരം എം.സി മേരികോമിന്റെയും യുവതാരം നിഖാത്ത് സരിന്റെയും തർക്കത്തിന് സെലക്ഷൻ ട്രയൽസ് നടത്തി പരിഹാരമുണ്ടാക്കുകയാണ് ഇൗ ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ.
സത്യത്തിൽ ഒളിമ്പിക്സിനല്ല, ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം തേടിയാണ് ഇരുവരും തമ്മിൽ ഏറെനാളായി തർക്കം. 51 കി.ഗ്രാം വിഭാഗത്തിലാണ് മേരികോമും നിഖാത്തും മത്സരിക്കുന്നത്. ഫെബ്രുവരിയിൽ ചൈനയിലെ വുഹാനിൽ വച്ചാണ് യോഗ്യതാ മത്സരം. നിരവധി തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള മേരികോമിനെ യോഗ്യതാ ടൂർണമെന്റിൽ പങ്കെടുപ്പിക്കാനായിരുന്നു ഫെഡറേഷന് താത്പര്യം.
ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിസിന്റെ ബ്രാൻഡ് അംബാസഡറായും മേരികോമിനെ തിരഞ്ഞെടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗ്യതാ ചാമ്പ്യൻഷിപ്പിന് അയച്ചില്ലെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാനാവില്ല. അപ്പോഴാണ് ഏഷ്യൻ ജൂനിയർ മെഡൽ നേടിയിട്ടുള്ള നിഖാത്ത് തനിക്ക് അവസരം നൽകണമെന്നും സെലക്ഷൻ ട്രയൽസ് നടത്തിയശേഷമേ മേരികോമിനെ യോഗ്യതാ ടൂർണമെന്റിന് അയയ്ക്കാവൂ എന്ന ആവശ്യവുമായി കേന്ദ്ര കായിക മന്ത്രിയെ ഉൾപ്പെടെ സമീപിച്ചത്. ഇതോടെ വെട്ടിലായ ഫെഡറേഷൻ മേരികോമിനെ തന്നെ ചൈനയ്ക്ക് വിടാൻ പല തന്ത്രങ്ങളും പയറ്റിയെങ്കിലും തെലങ്കാനക്കാരിയായ നിഖാത്ത് സെലക്ഷൻ ട്രയൽസ് എന്ന തന്റെ ആവശ്യവുമായി വിടാതെ നിന്നു.
ഇന്ന് തുടങ്ങുന്ന ട്രയൽസിന്റെ ആദ്യ റൗണ്ടിൽ മേരികോം റിതു ഗ്രേവാളിനെയും നിഖാത്ത് ആദ്യ റൗണ്ടിൽ ജ്യോതി ഗുലിയയെയും നേരിടും. നിഖാത്തും മേരികോമും ആദ്യ റൗണ്ടിൽ വിജയിക്കുകയാണെങ്കിൽ രണ്ടാം റൗണ്ടിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടേണ്ടിവരും. ഇൗ പോരാട്ടത്തിലെ വിജയിയെ ആകും ചൈനയിലേക്ക് വിടുക.
ഇടിമുറ ഇങ്ങനെ
ഓരോ വെയ്റ്റ് കാറ്റഗറിയിലും ആദ്യ നാല് റാങ്കിലുള്ളവരെയാണ് ട്രയൽസിൽ പങ്കെടുപ്പിക്കുന്നത്. ആദ്യ റൗണ്ടിൽ ഒന്നാം റാങ്കുകാരിയും നാലാം റാങ്കുകാരിയും ഏറ്റുമുട്ടും. രണ്ടും മൂന്നും റാങ്കുകാർ തമ്മിൽ മറ്റൊരു ഒന്നാം റൗണ്ട് പേരാട്ടം. ഇതിൽ വിജയിക്കുന്നവർ തമ്മിൽ രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടും. രണ്ടാം റൗണ്ടിൽ വിജയിക്കുന്നവർക്ക് ഒളിമ്പിക്സ് യോഗ്യതാ ടൂർണമെന്റിന് സെലക്ഷൻ നൽകും
ഇടിക്കാൻ ഇന്ദ്രജയും
ഇന്ന് തുടങ്ങുന്ന ഒളിമ്പിക് സെലക്ഷൻ ട്രയൽസിൽ മലയാളി താരം കെ.ഐ. ഇന്ദ്രജയും മത്സരിക്കുന്നുണ്ട്. 69 കി.ഗ്രാം വിഭാഗത്തിൽ നാലാം റാങ്കുകാരിയായാണ് ഇന്ദ്രജ ട്രയൽസിൽ പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ ബൗട്ടിൽ ഒന്നാം റാങ്കുകാരി പൂജാറാണിയാണ് ഇന്ദ്രജയുടെ എതിരാളി.
ഇടിച്ചു നേടി കേരള യൂണിവേഴ്സിറ്റി
മീററ്റിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയ കേരള യൂണിവേഴ്സിറ്റി ടീമംഗങ്ങളും പരിശീലകൻ ആർ.കെ. മനോജ് കുമാറും. ചരിത്രത്തിലാദ്യമായാണ് കേരള യൂണിവേഴ്സിറ്റി ഇന്റർ വാഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻസാകുന്നത്. കെ.ഐ. ഇന്ദ്രജ (സ്വർണം),
അനശ്വര പി.എം (സ്വർണം). ജോഷ്മി ജോസ് (വെള്ളി), ശീതൾ ഷാജി (വെള്ളി) എന്നിവരാണ് കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി സ്വർണം നേടിയത്.