ആദ്യ ഇന്നിംഗ്സിൽ ഗുജറാത്ത് 127ന് ആൾ ഔട്ട്
കേരളം ആദ്യ ഇന്നിംഗ്സിൽ 70 റൺസിന് പുറത്ത്
രണ്ടാം ഇന്നിംഗ്സിൽ ഗുജറാത്ത് 210ന് ആൾഔട്ട്
രണ്ടാം ദിവസം കളി നിറുത്തുമ്പോൾ കേരളം 26/0
കേരളത്തിന് ജയിക്കാൻ ഇനി വേണ്ടത് 242 റൺസ്
സൂറത്ത് : രണ്ട് ദിനംകൊണ്ട് 30 വിക്കറ്റുകൾ ഇരുവശത്തുമായി പൊഴിഞ്ഞുവീണ സൂറത്തിൽ നടക്കുന്ന ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ രണ്ട് ദിവസവും പത്ത് വിക്കറ്റുകളും ശേഷിക്കേ ജയിക്കാൻ കേരളത്തിന് ഇനി വേണ്ടത് 242 റൺസ്.
ക്രിസ്മസ് ദിനത്തിൽ തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ഗുജറാത്തിനെ ആദ്യ ബാറ്റിംഗിനയച്ചു. 38 ഓവറിൽ ആതിഥേയർ 127 റൺസിന് ആൾ ഔട്ടായി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം വെറും 70 റൺസിന് ആൾ ഔട്ടായി. 35.5 ഓവർ മാത്രമാണ് ഇന്നിംഗ്സ് നീണ്ടത്. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്ത് വിക്കറ്റ് നഷ്ടം കൂടാതെ ഒരു റൺസെടുത്തപ്പോഴാണ് ആദ്യ ദിനത്തെ കളിക്ക് തിരശ്ശീല വീണത്.
രണ്ടാം ദിവസമായ ഇന്നലെ സൂര്യഗ്രഹണം കാരണം വൈകിത്തുടങ്ങിയെങ്കിലും വിക്കറ്റുകൾ പൊഴിഞ്ഞു തീരാൻ അധിക നേരമെടുത്തില്ല. 60.4 ഓവറിൽ 210 റൺസിന് ഗുജറാത്ത് രണ്ടാം ഇന്നിംഗ്സിലും ആൾ ഔട്ടായതോടെ കേരളത്തിന്റെ വിജയലക്ഷ്യം 268 റൺസായി കുറിക്കപ്പെട്ടു. ഇത് തേടിയിറങ്ങിയ കേരളം ഏഴോവറിൽ വിക്കറ്റ് പോകാതെ 26 റൺസിലെത്തിയപ്പോഴാണ് രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ കെ.എം.ആസിഫും ചേർന്നാണ് ഒന്നാം ഇന്നിംഗ്സിൽ ഗുജറാത്തിനെ എറിഞ്ഞിട്ടത്. സന്ദീപ് വാര്യരും 36 റൺസെടുത്ത കാരൻ പട്ടേലുമായിരുന്നു ആതിഥേയരുടെ ടോപ് സ്കോറർ. മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള 32 റൺസെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ കേരളനിരയിൽ രണ്ടക്കം കടന്നത് ഓപ്പണർ പി. രാഹുലും മദ്ധ്യനിരയിൽ റോബിൻ ഉത്തപ്പയും മാത്രം. ജലജ് (0), സഞ്ജു സാംസൺ (5), ക്യാപ്ടൻ സച്ചിൻ ബേബി (0), വിഷ്ണു വിനോദ് (8), മുഹമ്മദ് അസ്ഹറുദ്ദീൻ (0), മോനിഷ് (6), ബേസിൽ തമ്പി (0), ആസിഫ് (0) എന്നിവർ നിരാശപ്പെടുത്തി. 5 പേരാണ് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഡക്കായത്.
ഗുജറാത്തിന് വേണ്ടി കലാറിയ നാലുവിക്കറ്റും അയർ പട്ടേൽ മൂന്ന് വിക്കറ്റും ഗജരാജ് വിക്കറ്റും നേടി.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്തിനെ അഞ്ച് വിക്കറ്റുകളുമായി ബേസിൽ തമ്പിയാണ് തകർത്തത്. ജലജിന് മൂന്ന് വിക്കറ്റ് ലഭിച്ചു. സന്ദീപ് വാര്യർക്ക് രണ്ട് വിക്കറ്റുകളും ജുനേജയും (53), ഗജയും (50 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറി നേടിയതും കാരൻപട്ടേൽ 34 റൺസെടുത്തതുമാണ് രണ്ടാം ഇന്നിംഗ്സിൽ 200 കടക്കാൻ ഗുജറാത്തിനെ സഹായിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ കേരളം വിഷ്ണു വിനോദിനെ ഓപ്പണറായി ഇറക്കുകയായിരുന്നു. 22 റൺസുമായി ക്രീസിൽ നിൽക്കുന്ന വിഷ്ണുവിന് കൂട്ടായി ജലജ് സക്സേനയുണ്ട്. മൂന്ന് റൺസാണ് ജലജ് നേടിയിരിക്കുന്നത്.
30
വിക്കറ്റുകളാണ് രണ്ട് ദിവസംകൊണ്ട് ഇരുഭാഗത്തുമായി പൊഴിഞ്ഞ്
9
പേർ ഇരുടീമുകളുമായി പൂജ്യത്തിന് പുറത്തായി.