വിതുര: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നു. നാട്ടിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ വിഹരിക്കുന്നത് കാരണം ബാങ്കിൽ നിന്നും വായ്പയെടുത്തും പലിശക്കെടുത്തും കൃഷിനടത്തിയവർ കടക്കെണിയിലായി. തൊളിക്കോട്, വിതുര, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട് പഞ്ചായത്തുകളിലാണ് പന്നി ശല്യം രൂക്ഷം. നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ ഇറക്കിയ വാഴ, മരച്ചീനി, മറ്റ് പച്ചറി കൃഷികളെല്ലാം കാട്ടുപന്നികൾ പിഴുതെറിയുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി നാട്ടുകാർ പറയുന്നു. വനമേഖലയോട് ചേർന്നുള്ള നാഗര, ഭദ്രംവച്ചപാറ മേഖലകളിൽ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിളയാട്ടമാണ്. ആദിവാസി മേഖലകളിലെ സ്ഥിതിയും വിഭിന്നമല്ല. നാഗര - കാലങ്കാവ് റൂട്ടിൽകൂടി രാത്രി ബൈക്കുകളിൽ സഞ്ചരിക്കാനാത്ത അവസ്ഥയാണ്. പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരെയാണ് ഒരു വർഷത്തിനിടയിൽ പന്നികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചത്. പന്നിയുടെ ആക്രമണത്തിൽ രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പത്രവിതരണത്തിന് എത്തിയവരെയും ഇവ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് നട്ടെല്ല് തകർന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ്. പന്നികളെ തൊട്ടാൽ കേസെടുക്കുന്ന വനം വകുപ്പ് പന്നി ശല്യത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യം നിക്ഷേപം രൂക്ഷം
നാഗര, ഭദ്രംവച്ചപാറ, കാലങ്കാവ് മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് ഇൗ മേഖലയിൽ കൊണ്ടിടുകന്നതിനാൽ മാലിന്യം തിന്നാൻ പന്നികൾ കൂട്ടമായെത്തുക പതിവാണ്. വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപത്തും ചേന്നൻപാറ വളവിലും നിക്ഷേപിക്കുന്ന മാലിന്യം തിന്നാൻ കാട്ടുപന്നികൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പന്നിശല്യം ഇവിടെ
ചേന്നൻപാറ, ചാരുപാറ, മൂന്നാംനമ്പർ, മാതളം, പേരയം, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, മണിതൂക്കി, ചാത്തൻകോട്, ചെമ്മാംകാല, കല്ലാർ, ആനപ്പാറ, പേപ്പാറ, പട്ടൻകുളിച്ചപാറ, കളീക്കൽ, പൊന്നാംചുണ്ട്, നരിക്കല്ല്, തലത്തൂതക്കാവ്, പുളിച്ചാമല, പരപ്പാറ, മേമല, പൊൻപാറ, വിനോബാനികേതൻ, ചെരുപ്പാണി