ആലപ്പുഴ: വേനലിങ്ങെത്തിയില്ല. അതിന് മുൻപേ കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ് കുട്ടനാട്. നിരവധി മേഖലകളിൽ കുടിവെള്ളം എത്തുന്നില്ല. ജലാശയങ്ങളിലെ വെള്ളവും വറ്റിയ അവസ്ഥയാണ്. പ്രളയത്തിന് ശേഷം പരമ്പരാഗത ജലസ്രോതസുകൾ വീണ്ടെടുക്കാൻ കഴിയാതെ വന്നതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുന്ന സ്ഥിതിയാണ് കുട്ടനാട്ടിൽ.
കുട്ടനാട്ടിൽ പുഞ്ച കൃഷി തുടങ്ങിയ സമയത്ത് തണ്ണീർമുക്കം ബണ്ട് അടച്ചതാണ് നിലവിലെ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കിയത്. കുട്ടനാട്ടിലെ ജലാശയങ്ങളിൽ വന്നുചേരുന്ന വെള്ളം കെട്ടിക്കിടന്ന് ഒഴുക്ക് നിലച്ച സ്ഥിതിയിലാണ്. പാടശേഖരങ്ങളിലെ രാസവസ്തു കലർന്ന വെള്ളവും പോളയും അടിഞ്ഞ് മലിനീകരണമാണ്. വേനൽക്കാലം ആരംഭിച്ചതോടെ വെള്ളം ബാഷ്പീകരിച്ച് കുറുകിയ നിലയിലാണ്. വെള്ളത്തിന്റെ സാധാരണ നൈർമല്യം മാറി തടിപ്പ് കൂടുതലാണ്. ഇത് കാരണം മിക്ക പഞ്ചായത്തുകളിലും ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും വടക്കൻ മേഖലയായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലെ സ്ഥിതി ഏറെ ദയനീയമാണ്. ഒഴുക്ക് നിലച്ച് പോളയും മാലിന്യങ്ങളും നിറഞ്ഞ ആറുകളിലെയും തോടുകളിലെയും വെള്ളമാണ് ഇവിടങ്ങളിൽ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതോടെയാണ് ഈ പ്രശ്നം ഉടലെടുത്തതെന്ന് നാട്ടുകാർ പറയുന്നു,

പൈപ്പുലൈനുകൾ തകരാറിൽ

കിഴക്കൻ പ്രദേശങ്ങളിൽനിന്ന് സ്വകാര്യ വാഹനങ്ങളിൽ എത്തിക്കുന്ന വെള്ളം ലിറ്ററിന് രണ്ട് രൂപ വരെ നൽകിയാണ് വാങ്ങുന്നത്. മുൻകാലങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലം ലഭ്യമായിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ആറിനു കുറുകെ ഇട്ടിരിക്കുന്ന പൈപ്പുലൈനുകൾ തകരാറിലായതാണ് കാരണം.

ഈ പഞ്ചായത്തുകളിൽ അവസ്ഥ ദയനീയം

നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലാണ് സ്ഥിതി
ഏറെ പരിതാപകരം.

പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് ലൈനുകൾ അറ്റകുറ്റപ്പണി നടത്തി നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ജല അതോറിട്ടി അധികൃതർ അടിയന്തരമായി ശുദ്ധജലമെത്തിക്കാൻ നടപടി സ്വീകരിക്കണം

നാട്ടുകാർ

150

കുട്ടനാട്ടിൽ 150ഓളം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇവയാകെ ഇപ്പോൾ നോക്കുകുത്തിയായി നിൽക്കുകയാണ്.

..........

# കൈനകരിക്ക് ദുരിതം

കൈനകരി പഞ്ചായത്താണ് കുടിവെള്ളത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൂടുതൽ പാടശേഖരങ്ങളും തടാകങ്ങളും ആറുകളും തോടുകളും കൈനകരിയിലാണ്. ഇവിടെ ഭൂർഗഭ ജലം ലഭ്യമല്ല. ആർ.ഒ പ്ലാന്റ് വെള്ളം ഇൗ അവസ്ഥയിൽ ശുദ്ധീകരിച്ചാലും ആളുകൾക്ക് വിശ്വസ്തമല്ല. ഏക ആശ്രയം പള്ളാത്തുരുത്തി പാലത്തിന് സമീപമുള്ള ബോർവെൽ മാത്രമാണ്. ഇവിടെയുള്ള 70 ശതമാനം ആളുകളും വെള്ളം വിലയ്ക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്. ആയിരം ലിറ്റർ വെള്ളത്തിന് 800 മുതൽ മുകളിലോട്ട് നൽകണം. നിലവിൽ ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നാണ് വെള്ളം എത്തിക്കുന്നത്. ഇവിടെ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നതോടെ ഈ വെള്ളവും കിട്ടാതാകും. പ്രാഥമികാവശ്യങ്ങൾക്ക് കൂടുതലും ആളുകൾ ആശ്രയിക്കുന്നത് തോടുകളെയാണ്. ഇവിടെ പൈപ്പുകൾ സ്ഥാപിച്ചു മോട്ടോർ ഉപയോഗിച്ചാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ മുമ്പെങ്ങും ഇല്ലാത്തവിധം തോടുകളിലെയും ആറുകളിലെയും ക്രമാതീതമായ മലിനീകരണം കാരണം ആളുകൾ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.

......

# പരിശോധന പേരിന് മാത്രം

ആരോഗ്യവകുപ്പ് കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളത്തിന്റെ പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം പല തവണ പരിശോധനയിലും കൂടുതൽ അളവ് കണ്ടെത്തിയിരുന്നു. വെള്ളം മലിനമായി കിടക്കുന്ന സമയത്തും പലരും വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതുവഴി കുട്ടികൾക്ക് ഛർദി, വയറിളക്ക രോഗം എന്നിവ പടരുമെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ.