s

 മരണകാരണം സഹോദരനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയതിനെന്ന് കുറിപ്പ്

ആലപ്പുഴ: ഇരട്ടപ്പേരു വിളിയെച്ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച സഹോദരങ്ങളിൽ ഇളയ ആളിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവിനെ (മാധവൻ-19) ആണ് ചൊവ്വാഴ്ച വൈകിട്ട് 6.30ന് ഫാനിൽ പ്ളാസ്റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ അമൽദേവിനെ പൊലീസ് സ്റ്റേഷനിൽ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതും കണ്ടതിലുള്ള മനോവിഷമത്താലാണ് അക്ഷയ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ ജോണിയുടെ പേരു പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ സെൽഫോൺ എൻജിനിയിറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അക്ഷയ് ദേവ്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത്: കഴിഞ്ഞ 4ന് അക്ഷയ് ദേവ് അയൽവാസിയായ സുഹൃത്തുമായി, ഫോണിൽ ഇരട്ടപ്പേരു വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. പിറ്റേന്ന് രാവിലെ അക്ഷയ് ദേവ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സുഹൃത്തിന്റെ വീട്ടിലെത്തി. കേസിൽപ്പെടുത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന പേരിൽ അക്ഷയ് ദേവ് മടങ്ങി. രാത്രി 8 മണിയോടെ ഈ സുഹൃത്തും മറ്റൊരു കൂട്ടുകാരനും ചേർന്ന് അക്ഷയ് ദേവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി റോഡിലിട്ടു മർദ്ദിച്ചു. സമീപത്ത് പലചരക്ക് കട നടത്തുന്ന അക്ഷയ് ദേവിന്റെ പിതാവും അയൽവാസികളും എത്തി പിടിച്ചു മാറ്റി. തുടർന്ന് സുഹൃത്ത് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

രാത്രി ഒന്നരയോടെ വീട്ടിലെത്തിയ പൊലീസുകാർ, രാവിലെ 10ന് അക്ഷയ് ദേവ് നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. രാവിലെ സ്റ്റേഷനിലെത്തിയ അക്ഷയ് ദേവ്, പിതാവ് സുധാകരൻ, സഹോദരൻ അമൽ ദേവ് എന്നിവരെ വൈകിട്ട് 6.30വരെ അവിടെ നിറുത്തി. ഇതിനിടെ അമൽ ദേവിനെ എ.എസ്.ഐ അസഭ്യം പറയുകയും മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. അടിപിടിക്കും സ്വർണ്ണം നഷ്ടപ്പെട്ടെന്ന കുറ്റവും ചുമത്തിയാണ് കേസ് എടുത്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. വീടിന് സമീപത്തെ പാലക്കുളങ്ങര ജംഗ്ഷനിൽ റോഡിന്റെ ഉദ്ഘാടന സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നപ്പോഴാണ് അക്ഷയ് ഫാനിൽ തൂങ്ങിയത്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി നിർദ്ദേശം നൽകി.

 മുഖ്യമന്ത്രിക്ക് പരാതി നൽകും

മകന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് യുടെ പിതാവ് സുധാകരൻ ഇന്ന് മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ്, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകും. സുഹൃത്തിന്റെ അമ്മ ആലപ്പുഴയിലെ അഭിഭാഷക ഗുമസ്ത ആണ്. ഇവരുടെ സ്വാധീനത്തിൽ അക്ഷയ് ദേവിനും കുടുംബത്തിനും പൊലീസ് നീതി നിഷേധിച്ചതായി വാർഡ് കൗൺസിലർ ആർ.ആർ. ജോഷിരാജ് പറഞ്ഞു.