ആലപ്പുഴ: തുടർച്ചയായി തങ്ങൾ മത്സരിച്ചുകൊണ്ടിരിക്കുന്ന കുട്ടനാട് സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. രാമങ്കരിയിൽ ചേർന്ന നേതൃയോഗത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ലയനത്തിനുശേഷം 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർമാൻ കെ.എം. മാണി പ്രഖ്യാപിച്ച ഡോ. കെ.സി. ജോസഫാണ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായത്. 2016 ൽ ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയായതും അങ്ങനെതന്നെ. ഇപ്പോൾ പാർട്ടിയുടെ ചുമതലയുള്ള വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ അവകാശം. അദ്ദേഹം പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി മത്സരിക്കുമെന്നും മോൻസ് പറഞ്ഞു.
സി.എഫ്. തോമസ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കുട്ടനാട് സീറ്ര് സീറ്റ് നഷ്ടപ്പെടുത്താൻ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എം. മാണി കുത്തകയാക്കി വച്ചിരുന്ന പാല, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പില്ലാത്ത ആളെ സ്ഥാനാർത്ഥിയാക്കിയാണ് നഷ്ടപ്പെടുത്തിയത്. സീറ്റ് കേരള കോൺഗ്രസിന് നൽകുന്ന കാര്യത്തിൽ യു.ഡി.എഫിൽ യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എബ്രഹാം, തോമസ് എം. മാത്തുണ്ണി, കെ.എഫ്. വർഗ്ഗീസ്, എ.എൻ. പുരം ശിവകുമാർ, വി.ജെ. ലാലി, സാബുതോട്ടുങ്കൽ, പ്രകാശ്പഴവേലി, ജോസഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.