ആലപ്പുഴ: ഇരട്ടപ്പേര് വിളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റതിൽ മനംനൊന്ത് എൻജിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഇന്ന് ആരംഭിക്കും.
ആലപ്പുഴ കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവാണ് (മാധവൻ-19) കഴിഞ്ഞ 7ന് വൈകിട്ട് 6.30ന് വീട്ടിൽ തൂങ്ങിമരിച്ചത്. പിതാവ് സുധാകരൻ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു.പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി.എൻ.സജിയെ ചുമതലപ്പെടുത്തി. ആരോപണ വിധേയരിൽ നിന്ന് ഇന്നുമുതൽ മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ ജോണിയെ മാവേലിക്കരയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
സ്റ്റേഷൻ ജാമ്യം നൽകി വിട്ടയ്ക്കാവുന്ന കേസിൽ രാവിലെ 9.30മുതൽ വൈകിട്ട് 6.30വരെ സ്റ്റേഷനിൽ അക്ഷയ് ദേവിനെയും പിതാവ് സുധാകരനെയും നിറുത്തി. കേസിൽ ഉൾപ്പെടാത്ത സഹോദരനെ അസഭ്യം പറഞ്ഞ എ.എസ്.ഐ ജോണിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് അക്ഷയ്ദേവിന്റ ആത്മഹത്യാ കുറുപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.