 പരിശോധനാ കിറ്റ് ഇല്ലാതെ ഉദ്യോഗസ്ഥർ വലയുന്നു

ആലപ്പുഴ: ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ജില്ലയിലേക്ക് യഥേഷ്ടം എത്തുന്നുണ്ടെങ്കിലും പരിശോധിച്ചു നടപടിയെടുക്കാൻ സ്ട്രിപ്പ് ഇല്ലാതെ ഉദ്യോഗസ്ഥർ വലയുന്നു. കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരം മത്സ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിൽപ്പെടുന്നവ ആലപ്പുഴയിലും എത്തിയിട്ടുണ്ടെന്ന് ഉറപ്പാണെങ്കിലും സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധന മുടങ്ങുന്ന അവസ്ഥയാണ്.

പരിശോധന കിറ്റിലെ സ്ട്രിപ് മത്സ്യത്തിൽ ഉരസിയ ശേഷം അതോടൊപ്പമുള്ള ദ്രാവകം ഇതിലേക്ക് ഇറ്റിച്ചു വീഴ്ത്തുമ്പോൾ അല്പസമയത്തിനകം നിറ വ്യത്യാസം ഉണ്ടായാൽ രാസവസ്തു കലർന്നതായി കരുതാം. 20 സ്ട്രിപ് അടങ്ങിയ കിറ്റിന് 300 രൂപയാകും. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാംഗം അധികൃതർ പുതിയ സ്ട്രിപ്പിന് ഒാർഡർ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായില്ല. ഇൗ ആഴ്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ജില്ലയിൽ പലേടത്തും കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യങ്ങളിൽ ഫോർമാലിൽ കണ്ടെത്തിയതിനെ തുടർന്ന് തത്കാലം ഇവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ മത്സ്യ മാർക്കറ്റുകളിലും മീൻ തട്ടിലും കിളിമീൻ സുലഭമായി ലഭിക്കുന്നുണ്ട്. കൊല്ലം ജില്ലയിൽ പരിശോധന കർശനമായി നടക്കുന്നതിനാൽ ഈ മത്സ്യങ്ങൾ ആലപ്പുഴയിലേക്കു വരാൻ സാദ്ധ്യതയുണ്ട്. കിളിമീൻ സീസൺ അല്ലാതിരുന്നിട്ടും തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് കിളിമീൻ പ്രവഹിക്കുകയാണ്. ജില്ലയിലെ മത്സ്യമാർക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും അധികൃതർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

...........................

 ലൈസൻസ് നിർബന്ധം

ഫോർമാലിൻ സാന്നിദ്ധ്യമുള്ള മത്സ്യങ്ങളുടെ വില്പന പതിവായ സാഹചര്യത്തിൽ മത്സ്യ വ്യാപാരികളെ ഭക്ഷ്യ സുരക്ഷ പരിധിയിൽ ഉൾപ്പെടുത്താനായി ലൈസൻസ് നിർബന്ധമാക്കും. 2006ൽ പാസാക്കിയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർ ലൈസൻസ് എടുക്കണം. മറ്റ് വ്യാപാരികൾ ഇതിൽ ഉൾപ്പെട്ടെങ്കിലും മത്സ്യ വ്യാപാര രംഗത്തുള്ളവർ അകന്നുനിന്നു. ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ വ്യാപാരം നടത്തുന്നത് 5 ലക്ഷം രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. ഒരു ഫോട്ടോയും തിരിച്ചറിയൽ രേഖയും അക്ഷയ കേന്ദ്രത്തിൽ നൽകി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷത്തേക്ക് 100 രൂപയാണ് ഫീസ്. ഒരു ആഴ്ചയ്ക്കുള്ളിൽ ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റും ലഭിക്കും.

.........................................

# കണ്ടറിയാം പഴക്കം

 ചെകിളപ്പൂക്കൾക്കും കണ്ണിനും നിറവ്യത്യാസം

 തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടൽ

 ദുർഗന്ധമുള്ള ദ്രാവകം തൊലിപ്പുറത്ത്

 മാംസത്തിനു നിറവ്യത്യാസം

 മാംസം കൂടുതൽ മൃദുവാകുന്നു

 മാംസപാളികൾ അടർന്നുമാറുന്നു

.............................

'ജില്ലയിൽ മത്സ്യങ്ങളിൽ ഫോർമാലിൻ പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ട്രിപ് ഉപയോഗിച്ചും സാമ്പിളുകൾ ശേഖരിച്ചുമാണ് പരിശോധന. 3 ദിവസമായി സ്ട്രിപ് ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നില്ല. സ്ട്രിപ് തീർന്നു. ഇതിനുള്ള ഒാർഡർ നൽകിയിട്ടുണ്ട്. ഇൗ ആഴ്ച തന്നെ ലഭ്യമാകും'

(ഭക്ഷ്യ സുരക്ഷ അധികൃതർ)