ഹരിപ്പാട്: ആറാട്ടുപുഴയിൽ കടയുടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആറാട്ടുപുഴ കണ്ടങ്കേരി തെക്കതിൽ എ.എ.ജലീലിന്റെ മകൻ മുഹമ്മദ് ആസിഫാണ് (54) മരിച്ചത്. ആറാട്ടുപുഴ ബസ് സ്റ്റാന്റിന് സമീപം ചൈന ബസാർ എന്ന പേരിൽ അലങ്കാര മത്സ്യങ്ങളുടേയും ഡ്യൂട്ടി പെയ്ഡിന്റേയും കട നടത്തിവന്ന മുഹമ്മദ് ആസിഫിനെ ഞായറാഴ്ച മുതലാണ് കാണാതായത്. വീട്ടുകാർ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.കടമുറികൾ അടഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ കടമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. രണ്ട് ഷട്ടറുള്ള കടമുറിയുടെ ഷട്ടറിൽ ഒന്ന് താഴിട്ട് പൂട്ടിയ നിലയിലും മറ്റേത് അകത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. രാത്രി പത്തരയോടെ തൃക്കുന്നപ്പുഴ പൊലീസെത്തി ഷട്ടർ തുറന്നപ്പോഴാണ് മുഹമ്മദ് ആസിഫിനെ മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച രാവിലെ തൃക്കുന്നപ്പുഴ എസ്.ഐ. കെ.വി. ആനന്ദബാബുവിന്റെ നേതൃത്വത്തിൽ പൊലീസും, ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. ഫാനിൽ കൈലി തൂങ്ങി കിടപ്പുണ്ടെങ്കിലും മൃതദേഹം കടയുടെ കൗണ്ടർ ഭാഗത്തുള്ള ഭിത്തി അലമാരയിൽ മുഖം വെച്ച് ചരിഞ്ഞ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. തൂങ്ങി മരിച്ചതിന് ശേഷം മൃതദേഹം അഴിഞ്ഞ് വീണതാകാം എന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തെക്കേജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: സുഹ്റ കുഞ്ഞ്. ഭാര്യ: അൻസില.