ന്യൂഡൽഹി: നീതിക്കു വേണ്ടി ജെ.എൻ.യു വിദ്യാർത്ഥികൾ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയുമായി കേരളാ ഹൗസിൽ ഇന്നലെ രാവിലെയാണ് ഐഷി കൂടിക്കാഴ്‌ച നടത്തിയത്. കഴിഞ്ഞയാഴ്‌ച നടന്ന ഗുണ്ടാ ആക്രമണത്തിൽ ഐഷിക്ക് സാരമായി പരിക്കേറ്റിരുന്നു.
ജെ.എൻ.യുവിലെ സമരവും അവിടെ സംഭവിച്ച കാര്യങ്ങളും എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞു. സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹഷ്മിയുടെ ജീവചരിത്രം 'ഹള്ളാ ബോൽ' മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിച്ചു.
കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഐഷി ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് പറഞ്ഞു. ജെ.എൻ.യു സമരത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നു. മുഖ്യമന്ത്രിയുടെ നിലപാട് തങ്ങൾക്ക് പ്രചോദനം നൽകി.
ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ.സമ്പത്ത്, എസ്.എഫ്.ഐ നേതാക്കളും ജെ.എൻ.യു വിദ്യാർത്ഥികളുമായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.