indian-submarine

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ 45,000 കോടി രൂപയുടെ മുങ്ങിക്കപ്പൽ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മുങ്ങിക്കപ്പൽ നിർമ്മാണ രംഗത്ത് പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് കരാർ നൽകാൻ കേന്ദ്രസർക്കാർ പ്രതിരോധ സംഭരണ ചട്ടങ്ങൾ (ഡി.പി.പി) കാറ്റിൽപറത്തി എന്നാണ് കോൺഗ്രസ് ആരോപണം. റാഫേൽ വിമാന ഇടപാടിൽ റിലയൻസിനെതിരെയും കോൺഗ്രസ് സമാനമായ ആരോപണമാണ് ഉന്നയിച്ചത്.

നാവിക സേനയ്‌ക്കായി ആറ് ഡീസൽ ഇലക്‌ട്രിക് മുങ്ങിക്കപ്പൽ നിർമ്മിക്കാനുള്ള കരാറിനായി കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പൽ നിർമ്മാണ, സംഭരണ വിഭാഗത്തിന് പൊതുമേഖലാകമ്പനികളായ മസഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്സ് കമ്പനി, ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, എൽ ആൻഡ് ടി, റിലയൻസ് നേവൽ ആൻഡ് എൻജിനിയറിംഗ് ലിമിറ്റഡ്, അദാനി ഡിഫൻസും ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ചേർന്ന സംയുക്ത കമ്പനി എന്നിവയിൽ നിന്ന് അപേക്ഷകൾ ലഭിച്ചിരുന്നു.

നിർമ്മാണസൗകര്യങ്ങൾ, സാമ്പത്തിക സ്ഥിതി അടക്കമുള്ള യോഗ്യതകൾ എന്നിവ പ്രകാരം ഉന്നതതല സമിതി മസഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്സ് കമ്പനിയെയും എൽ ആൻഡ് ടിയെയും തിരഞ്ഞെടുത്തു. എന്നാൽ മുങ്ങിക്കപ്പൽ നിർമ്മാണത്തിൽ ഒരു പരിചയവുമില്ലാത്ത അദാനി ഡിഫൻസും പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും(എച്ച്.എസ്.എൽ) ചേർന്ന കമ്പനിയെ പരിഗണിക്കാൻ പ്രതിരോധ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.

മുങ്ങിക്കപ്പൽ നിർമ്മാണത്തിനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതിയായ 2019 സെപ്തംബർ 11ന് അദാനി ഡിഫൻസും എച്ച്.എസ്.എല്ലും ചേർന്ന് കമ്പനി രൂപീകരിച്ചിരുന്നില്ല. കമ്പനിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നില്ല. ഇക്കാരണത്താലാണ് ഉന്നതതല സമിതി കമ്പനിയെ പരിഗണിക്കാതിരുന്നത്. യുദ്ധക്കപ്പലുകളുടെ നിർമ്മാണം ഏൽപ്പിക്കാൻ ആവശ്യമായ ക്രെഡിറ്റ് റേറ്റിംഗ് മാതൃ കമ്പനിയായ അദാനിപവറിന് ഇല്ലായിരുന്നു. 1000 കോടിക്കു മുകളിലുള്ള പദ്ധതികൾ ഏറ്റെടുക്കാൻ 'എ' ക്രെഡിറ്റ് റേറ്റിംഗ് അനിവാര്യമായിരിക്കെ അദാനി ഗ്രൂപ്പിന്റെ കമ്പനിയുടെ റേറ്റിംഗ് ബിബി പ്ളസ് മാത്രമായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പിന് അവസരം നൽകാൻ കേന്ദ്ര സർക്കാർ ഇടപെട്ട് പ്രതിരോധ സംഭരണ ചട്ടങ്ങളിൽ ഇളവു വരുത്തി ക്രഡിറ്റ് റേറ്റിംഗ് യോഗ്യത 'എ' യിൽ നിന്ന് 'ബിബിബി' ആയി കുറച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു.