nirbhaya-case

ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗകേസിൽ നാലുപ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്നതിൽ ഇന്ന് തീരുമാനമാകും. ദയാഹർജിയുടെ പശ്ചാത്തലത്തിൽ ഉത്തരവ് നടപ്പാക്കുന്നതിലെ നിയമതടസങ്ങളും ജയിൽ ചട്ടങ്ങളും സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് ഇന്ന് നൽകാൻ തിഹാർ ജയിൽ അധികൃതരോട് ഡൽഹി പട്യാല അഡിഷണൽ സെഷൻസ് കോടതി ആവശ്യപ്പെട്ടു. വൈകിട്ട് 3ന് ശേഷം വീണ്ടും ഹർജി പരിഗണിക്കും.

അതേസമയം മുകേഷ് സിംഗ് നൽകിയ ദയാഹർജി തള്ളണമെന്ന ഡൽഹി സർക്കാർ ശുപാർശ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അംഗീകരിച്ചു. ഈ ശുപാർശ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്കും കൈമാറും.

ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗാണ് ഇന്നലെ പട്യാല കോടതിയെ സമീപിച്ചത്.

പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ്, പവൻ ഗുപ്ത, അക്ഷയ്‌കുമാർ സിംഗ് എന്നിവരെ 22ന് രാവിലെ ഏഴിന് ഡൽഹി തിഹാർ ജയിലിൽ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്.

ജനുവരി 22ന് ഇനി അഞ്ചു ദിവസമേയുള്ളൂ. ദയാഹർജിയിൽ രാഷ്ട്രപതി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമെടുത്തേക്കാം. അപ്പോൾ പ്രതികൾ 14 ദിവസ സമയവും
പുതിയ തീയതിയും ആവശ്യപ്പെടും. ഈ സാഹചര്യത്തിൽ വധശിക്ഷ എങ്ങനെ നടപ്പാക്കുമെന്ന് കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് വിശദമായ റിപ്പോർട്ട് തേടുകയായിരുന്നു. മരണവാറണ്ട് സ്റ്റേ ചെയ്യരുതെന്ന് നിർഭയയുടെ മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു.