ന്യൂഡൽഹി : ജാമിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത ഗോപാൽ ശർമയെ 14 ദിവസം ബാലനീതി ബോർഡിന്റെ കരുതൽ തടങ്കലിൽവിട്ടു. വധശ്രമത്തിനും ആയുധ നിയമപ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തി ആയിട്ടില്ലെന്ന സംശയം മൂലം പ്രായം കണ്ടെത്താനായി ബോൺ ഓസിഫക്കേഷൻ പരിശോധന നടത്താൻ പൊലീസ് അനുമതി തേടി. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആർ.എം.എൽ. ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവച്ചതിൽ പശ്ചാത്താപമില്ലെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ, ടെലിവിഷൻ വാർത്തകൾ, വാട്‌സ്ആപ്പ് വീഡിയോകൾ എന്നിവ കണ്ടാണ് ഇയാൾ തീവ്രവാദവത്കരിക്കപ്പെട്ടത്. കാസ്ഗഞ്ചിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയ്ക്കായി പ്രതികാരം ചെയ്യാനാണ് ഇയാൾ ഇറങ്ങിത്തിരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ലക്ഷ്യം വച്ചാണ് ഉത്തർപ്രദേശിലെ ജേവാറിൽ നിന്ന് തോക്കുമായി ഇയാൾ ഡൽഹിയിൽ വന്നത്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. 'ഷഹീൻബാഗിലെ കളി അവസാനിപ്പിക്കും' എന്ന് ഫേസ്ബുക്കിലൂടെ ഇയാൾ പ്രഖ്യാപിച്ചിരുന്നു. ഷഹീൻബാഗിലേക്ക് വിളിച്ച ആട്ടോക്കാരൻ ഗതാഗതക്കുരുക്ക് കാരണം ഇയാളെ
ജാമിയയിൽ ഇറക്കി. ഇവിടെ നിന്ന് ഷഹീൻബാഗിലേക്ക് നടന്നുപോകാൻ തീരുമാനിച്ചെങ്കിലും ജാമിയയിൽ പ്രതിഷേധത്തിനുള്ള ഒരുക്കം കണ്ട് കാത്തുനിന്നു ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ സി.ബി.എസ്.ഇ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന് ഇയാൾ പഠിക്കുന്ന ജേവാറിലെ സ്‌കൂളിന്റെ മാനേജർ നരേന്ദ്ര ശർമ പറഞ്ഞു.
ഷദാബ് ആശുപത്രി വിട്ടു
വെടിവയ്പിൽ പരിക്കേറ്റ ജാമിയ വിദ്യാർത്ഥി ഷദാബ് ഫറൂഖ് എയിംസിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. കുടുംബാംഗങ്ങൾ ഡൽഹിയിലെത്തിയെങ്കിലും കാശ്മീർ സ്വദേശിയായ ഷദാബ് കാമ്പസിൽതന്നെ തുടരും. ഷദാബിന്റെ ആശുപത്രി ചെലവ് സർവകലാശാല വഹിക്കുമെന്ന് വൈസ് ചാൻസലർ നജ്മ അക്തർ അറിയിച്ചു. വ്യാഴാഴ്ച രാത്രി എയിംസിൽ എത്തി ഷദാബിനെ നജ്മ അക്തർ സന്ദർശിച്ചിരുന്നു.
ഗോപാൽ ഗോഡ്‌സയെ പോലെ യഥാർത്ഥ ദേശീയവാദിയെന്ന് ഹിന്ദു മഹാസഭ
മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പോലെ യഥാർത്ഥ ദേശീയവാദിയാണ് ജാമിയ മിലിയ സർവകലാശാലയിൽ വെടിവയ്പ് നടത്തിയ യുവാവെന്ന് ഹിന്ദു മഹാസഭ. 'യുവാവിന് ഹിന്ദു മഹാസഭയുടെ അനുമോദനങ്ങൾ നേരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുത്ത് ശിക്ഷ നൽകണം. ഷർജീൽ ഇമാമിനെ പോലെ അലിഗഢ് സർവകലാശാല ജവർഹർലാൽ നെഹ്‌റു സർവകലാശാല, ഷഹീൻബാഗ് എന്നിവിടങ്ങളിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ വെടിവയ്ക്കണം' പാണ്ഡെ പറഞ്ഞു.17 കാരനായ യുവാവിന് വേണ്ട എല്ലാവിധ നിയമസഹായവും ഹിന്ദു മഹാസഭ നൽകുന്നതാണെന്നും പാണ്ഡെ കൂട്ടച്ചേർത്തു.എന്നാൽ ജാമിയയിൽ അത്രയും പൊലീസുകാർ നോക്കി നിൽക്കുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് തോക്കുമായി എത്തി വെടിവയ്ക്കാൻ സാധിക്കുന്നതെന്നും ആരാണ് അവന് പണം കൊടുത്തതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ജാമിയ വിദ്യാർത്ഥികളെ കൊല്ലാൻ
ശ്രമിച്ച പ്രതിക്കെതിരെ ഫേസ്ബുക്ക്
ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർത്ഥികളെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച അക്രമിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ഫേസ് ബുക്ക്. ഫേസ് ബുക്കിന്റെ മാർഗ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാൾ ഫേസ് ബുക്ക് ലൈവിൽ വരികയും കലാപാഹ്വാനം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വൈകിട്ട് 5.30ഓടെയാണ് ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്തത്.