തൃക്കാക്കര: വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കാര്യക്ഷമമായി പൂർത്തിയാക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ നിർദേശിച്ചു. ജില്ലയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. കാലതാമസം അംഗീകരിക്കാൻ കഴിയില്ല. പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത ബൂത്ത് ലെവൽ ഓഫീസർമാരെ നീക്കം ചെയ്ത് പകരം ആ പ്രദേശങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ചുമതല നൽകണം. സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടുതലായി തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കൊണ്ട് വരണം. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾ , പ്രായമേറിയവർ എന്നിവരെ കുടുതലായി പരിഗണിക്കണം. ട്രാൻസ്ജെൻഡർമാരെ ഏത് വിഭാഗത്തിൽപ്പെടുത്തണമെന്ന് അവരുടെ താൽപര്യമനുസരിച്ച് ബന്ധപ്പെട്ട തഹസിൽദാർമാർ വിവരം ശേഖരിക്കണം. ഇത്തരം പ്രവർത്തനങ്ങൾക്കായി പ്രത്യേക ഹെൽപ് ഡെസ്കുകൾ തുടങ്ങുന്നതോടൊപ്പം പട്ടികവർഗക്കാർ താമസിക്കുന്നിടങ്ങളിൽ പ്രത്യേക ക്യാമ്പുകളും നടത്തണം. കന്നി വോട്ടർമാരെ ചേർക്കുന്നതിനായി പ്രത്യേക പ്രചാരണം നടത്തണം. ഇതിനായി വോട്ടർ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. താലൂക്ക് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കണം. അതോടൊപ്പം ബൂത്ത് ലെവൽ ഏജന്റുമാരില്ലാത്തിടത്ത് ഏജന്റുമാരെ വക്കാനും നിർദ്ദേശം നൽകണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ നിഷ്പക്ഷമായും അഭിമാന ബോധത്തോടെയും പ്രവർത്തിക്കണം. എറണാകുളം ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്. അസി. കളക്ടർ എം.എസ്. മാധവിക്കുട്ടി, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ. രേണു എന്നിവരും ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയ വോട്ടർ ദിനമായ ജനുവരി 25 ന് തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനുമായി ചേർന്ന് ജില്ലയിൽ ഹരിത തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഓരോ താലൂക്കുകളിലും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ തഹസിൽദാർമാർ യോഗത്തിൽ വിശദീകരിച്ചു.