udf

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാകേന്ദ്രങ്ങളിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടങ്ങൾ നിർമ്മിക്കുമെന്ന് കൺവീനർ ബെന്നി ബഹനാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിനായി ബെന്നി ബഹനാൻ, വി.ഡി.സതീശൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. പ്രക്ഷോഭങ്ങളിൽ കൂടുതൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. മണ്ഡലം തലത്തിൽ യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സമിതികൾ രൂപീകരിക്കും. മനുഷ്യ ഭൂപടത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് ജില്ലാ യോഗങ്ങൾ ചേരും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകൾ ഭരണഘടനാ പദവി വഹിക്കുന്നയാളിന് ഭൂഷണമല്ല. നിയമസഭയുടെ അവകാശത്തെപ്പോലും ഗവർണർ ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ മൗനം അദ്ഭുതകരമാണ്. സഭാ നേതാവെന്ന നിലയിൽ മുഖ്യമന്ത്രി ഗവർണറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കണമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം മറ്റു പല സൂചനകൾ നൽകുന്നു. ഇക്കാര്യം പിന്നീട് വെളിപ്പെടുത്തും.

പൗരത്വ വിഷയത്തിൽ യു.ഡി.എഫ് സ്വന്തം സമരവുമായി മുന്നോട്ട് പോകും. സമരം തീരുമാനിച്ച ശേഷമല്ല പ്രതിപക്ഷത്തെ ക്ഷണിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് പിന്നാലെ പോകുന്നതല്ല യു.ഡി.എഫിന്റെ പണി. സംയുക്ത സമരത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകുകയാണോയെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന്, യു.ഡി.എഫ് അതിന്റെ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നായിരുന്നു മറുപടി.ലൈഫ് പദ്ധതിയുടെ കീഴിൽ കോടികൾ ചെലവഴിച്ച് സർക്കാർ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സമ്മേളനം യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.