മറൈൻഡ്രൈവ് സൗന്ദര്യവത്കരണം ജി.സി.ഡി.എ ഏറ്റെടുത്തു
കൊച്ചി: സ്മാർട്ട് കൊച്ചി മിഷൻ പദ്ധതിയുടെ ഭാഗമായി മറൈൻ ഡ്രൈവിന്റെ നവീകരണം നടപ്പാക്കുന്നത് വൈകുമെന്നതിനാൽ പ്രവൃത്തികൾ ജി.സി.ഡി.എ ഏറ്റെടുത്തു നടത്തും. മറൈൻ ഡ്രൈവിന്റെ നവീകരണത്തിന് ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നരോപിക്കുന്ന കോടതിയലക്ഷ്യ ഹർജിയിലാണ് ജി.സി.ഡി.എ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ പദ്ധതിയായ കൊച്ചിൻ സ്മാർട്ട് മിഷൻ പദ്ധതിയിൽ മറൈൻഡ്രൈവിന്റെ സൗന്ദര്യവത്കരണത്തിനുള്ള നടപടികൾ ഉൾപ്പെടുത്തിയിരുന്നു. കരാറുകാരൻ 66.9 ശതമാനം അധിക നിരക്കാണ് ക്വോട്ടു ചെയ്തതെന്നും ഇതിനാൽ കരാർ നൽകാൻ കഴിഞ്ഞില്ലെന്നും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് അധികൃതർ ഡിസംബർ 30 ന് ജി.ഡി.ഡി.എ യ്ക്ക് കത്തു നൽകി. ഈ സാഹചര്യത്തിലാണ് ജോലികൾ ഏറ്റെടുക്കാൻ തീരുമനിച്ചതെന്നും ജനുവരി ആദ്യം തുടങ്ങുമെന്നും ജി.സി.ഡി.എ സെക്രട്ടറി ജിനുമോൾ വർഗ്ഗീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജി.സി.ഡി.എയുടെ സത്യവാങ്മൂലത്തിൽ നിന്ന് :
കത്താത്ത വിളക്കുകൾ മാറ്റാനും കൂടുതൽ വിളക്കുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി
കൂടുതൽ സി.സി.ടി.വി കാമറകൾ രണ്ടു മാസത്തിനുള്ളിൽ സ്ഥാപിക്കാം
വാക്ക് വേയ്ക്ക് പുറത്ത് സുലഭ് ടോയ്ലെറ്റുകൾ നിലവിലുണ്ട്
പാലത്തിനു കീഴിലുള്ള ടോയ്ലെറ്റ് ഒരുമാസത്തിനുള്ളിൽ ഉപയോഗയോഗ്യമാക്കും
മറ്റൊരു ടോയ്ലെറ്റ് ബ്ളോക്ക് നിർമ്മിക്കാൻ ശുപാർശയുണ്ട്
തകർന്ന ടൈലുകൾ രണ്ടു മാസത്തിനുള്ളിൽ മാറ്റി സ്ഥാപിക്കാം
വാക്ക് വേയിലെ തകർന്ന ബെഞ്ചുകൾ നീക്കി
സൈൻ ബോർഡുകൾ സ്ഥാപിച്ചു
തെരുവു കച്ചവടക്കാർക്ക് സ്ഥലം തിരിച്ചു നൽകേണ്ടത് നഗരസഭയാണ്
കാടുവെട്ടിത്തെളിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി
വാക്ക് വേയിലെ അനധികൃത ബോട്ടു ജെട്ടി മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ വഴിയൊരുക്കുന്നു
ഇത്തരം മാലിന്യങ്ങൾ തടയാൻ നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും നടപടിയെടുക്കണം
ജി.സി.ഡി.എയുടെ സ്വീവേജ് പ്ളാന്റിലേക്ക് സ്വീവേജ് ലൈനുകൾ ബന്ധിപ്പിക്കാൻ നടപടിയെടുത്തു
കൈയേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങി. നിരവധി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു
മറൈൻഡ്രൈവിൽ നിന്ന് കായലിലേക്കുള്ള ഡ്രെയിനേജ് പൈപ്പുകൾ :
മൂന്നാഴ്ചയ്ക്കുള്ളിൽ അടയ്ക്കുമെന്ന് നഗരസഭ
മറൈൻഡ്രൈവിന് സമീപത്തെ അപ്പാർട്ട്മെന്റുകളിൽ നിന്ന് കായലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന പൈപ്പുകൾ അടയ്ക്കുന്ന ജോലികൾ മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ഇതുവരെ 30 എണ്ണം സിമന്റിട്ട് അടച്ചെന്നും കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. മറൈൻഡ്രൈവിന്റെ നവീകരണത്തിന് ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് രഞ്ജിത്ത്. ജി. തമ്പി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ടി.പി. ജനാർദ്ദനൻ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മറൈൻഡ്രൈവിന്റെ പരിസരത്ത് 19 അപ്പാർട്ട്മെന്റുകളും കൊമേഴ്സ്യൽ കെട്ടിടങ്ങളുമുണ്ട്. ഈ അപ്പാർട്ട്മെന്റുകളെ കായലുമായി ബന്ധിപ്പിക്കുന്ന 65 ഔട്ട്ലെറ്റുകൾ നഗരസഭ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒരു അപ്പാർട്ട്മെന്റിൽ നിന്ന് കായലിലേക്ക് നീളുന്ന കനാലിലേക്ക് 14 അനധികൃത പൈപ്പുകൾ കണ്ടെത്തിയിരുന്നു. ഇവ സിമന്റുപയോഗിച്ച് അടച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മറുപടി സത്യവാങ്മൂലത്തിൽ നിന്ന് :
നഗരസഭയുടെ 67-ാം വാർഡിലുള്ള മറൈൻഡ്രൈവ് ജി.സി.ഡി.എയുടെ നിയന്ത്രണത്തിലാണ്
കോർപ്പറേഷൻ നിർമ്മിക്കുന്ന കെട്ടിടത്തെ വാക്ക് വേയിൽ നിന്ന് മറയ്ക്കാൻ സ്ക്രീൻ സ്ഥാപിച്ചു
മറൈൻഡ്രൈവിലെ മാലിന്യനീക്കത്തിന് ജി.സി.ഡി.എയാണ് കരാർ നൽകിയിട്ടുള്ളത്
ഈ മേഖലയിലെ മാലിന്യനീക്കത്തിന് ജി.സി.ഡി.എയുമായി നഗരസഭ കരാർ ഉണ്ടാക്കിയിട്ടില്ല
ഡസ്റ്റ് ബിൻ സ്ഥാപിക്കേണ്ടത് ജി.സി.ഡി.എയാണ്
വഴിയിൽ കുന്നുകൂടിയ മാലിന്യങ്ങൾ ഹൈക്കോടതി നിർദ്ദേശാനുസരണം നീക്കി
സ്വീവേജ് പ്ളാന്റ് പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കാൻ സമീപത്തെ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി
കൊച്ചി കായലിലേക്ക് മലിനജലം ഒഴുക്കിവിടുന്നുണ്ടോയെന്നറിയാൻ പരിശോധന നടത്തി
ജി.സി.ഡി.എയുടെ ടോയ്ലെറ്റിന് കെട്ടിട നമ്പർ നൽകി