pollution

കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ സംബന്ധിച്ചുള്ള മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് 14നകം സർക്കാരിന് കൈമാറും. സ്ഫോടത്തിന് ശേഷം അന്തരീക്ഷത്തിലും കായലിലുമുണ്ടാകുന്ന മലിനീകരണ തോത് വിശദമാക്കുന്നതായിരിക്കും റിപ്പോർട്ട്. ചീഫ് എൻവയേൺമെന്റൽ എൻജിനീയർ എം.എ ബിജുവിന്റെ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥരാണ് പഠനം നടത്തുന്നത്. സംഘത്തിലെ രണ്ട് പേർ വനിതകളാണ്.

സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കുമ്പോൾ 200 മീറ്ററിൽ പൊടിപടലങ്ങൾ വ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, നിശ്ചിത പരിധിക്കപ്പുറത്തേക്ക് പൊടി വ്യാപിച്ച് മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ, മലിനീകരണ തോത് കുറയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വൃത്തങ്ങൾ കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു.

സാമ്പിളുകൾ ശേഖരിച്ചു

മരടിലെ ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന നിശ്ചിത പ്രദേശത്തെ അന്തരീക്ഷത്തിൽ നിന്നും സമീപത്ത് കൂടി ഒഴുകുന്ന ചിലവന്നൂർ കായലിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡിലെ പ്രത്യേക സംഘം സാമ്പിളുകൾ ശേഖരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സാമ്പിൾ ശേഖരിച്ചത്. ഇവ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. ഫ്ലാറ്റുകൾ പൊളിച്ചതിന് ശേഷവും സമാന രീതിയിൽ വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. അഞ്ച് കിലോമീറ്ററിനപ്പുറവും പൊടി വ്യാപിച്ച് മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ആശങ്കയുള്ളതിനാൽ ഇവിടങ്ങളിലും പരിശോധന വരുംദിവസങ്ങളിൽ നടത്തും.

മാലിന്യനീക്കവും പഠിക്കും
രാജ്യത്ത് ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ വലിയഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത്. പൊടിപടലത്തെയും തുടർന്നുണ്ടാകുന്ന വായുമലിനീകരണത്തെയും കുറിച്ച് ബോർഡിന് മുൻപഠനങ്ങളില്ല. അതിനാൽ പ്രകൃതിദുരന്തം നേരിടുന്ന മാതൃകയിലാണ് മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിനെ നിരീക്ഷിക്കുന്നത്. ചട്ടലംഘനമുണ്ടായാൽ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കമ്മിറ്റി ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്. പൊളിച്ചതിനുശേഷമുള്ള കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് നീക്കുന്നതും മലിനീകരണ നിയന്ത്രണബോർഡ് നിരീക്ഷിക്കും.

എം.ജി ടീമും രംഗത്ത്
മലിനീകരണ നിയന്ത്രണ ബോർഡ് മാത്രമല്ല, ഫ്ലാറ്റ് പൊളിക്കൽ മൂലമുണ്ടാകുന്ന പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവും പഠിക്കാൻ എം.ജി സർവകലാശാലയും രംഗത്തുണ്ട്. എം.ജിയിലെ സ്‌കൂൾ ഒഫ് എൻവയേൺമെന്റൽ സയൻസസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്. നഗരസഭാ കാര്യാലയത്തിന് സമീപത്താണ് അത്യാധുനിക മൊബൈൽ യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മുതൽ കൊച്ചിയിലെ അന്തരീക്ഷത്തിലെയും ചെലവന്നൂർ കായലിലെയും പൊടിപടലങ്ങളുടെയും സാമ്പിളുകൾ ഇവരും ശേഖരിച്ചിട്ടുണ്ട്.