ആലുവ: നിങ്ങൾ ആലുവ സബ് ട്രഷറിയിലേക്ക് പോകുകയാണോ? വൈദ്യുതി പോയില്ലെങ്കിൽ ഭാഗ്യം. നിത്യേന കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ആലുവ സബ് ട്രഷറിയുടെ ദുരവസ്ഥയാണിത്. വൈദ്യുതി തടസപ്പെടാതിരിക്കാനായി പ്രത്യേകലൈനോ ഇൻവെർട്ടറോ ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരാണ് കാത്തുനിന്ന് ബുദ്ധിമുട്ടനുഭവിക്കുന്നത്. വൈദ്യുതി ബോർഡ് ഇടക്കിടയ്ക്ക് മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നതിനാൽ കമ്പ്യൂട്ടർസിസ്റ്റവും കേടാവുന്നുമുണ്ട്. ആലുവയിലാണെങ്കിൽ മുന്നറിയിപ്പ് പോലുമില്ലാതെയാണ് വൈദ്യുതി മുടക്കുന്നത്.
# പണം എണ്ണുന്നതും പ്രശ്നം
വൈദ്യുതി പോകുമ്പോൾ നോട്ടെണ്ണുന്ന യന്ത്രം പ്രവർത്തിപ്പിക്കാനാവാത്തതാണ് മറ്റൊരു പ്രശ്‌നം. ഈ സമയത്ത് കൈവെച്ച് എണ്ണുന്നത് സമയനഷ്ടത്തിനും ഇടയാക്കുന്നു. കള്ളനോട്ടുകൾ കണ്ടുപിടിക്കാൻ ഈ ട്രഷറിയിൽ സംവിധാനം ഇല്ലെന്നത് ധനകാര്യവകുപ്പിനെ നാണിപ്പിക്കുന്നില്ല. കോടതിയും പൊലീസ് സ്റ്റേഷനുമെല്ലാം തൊട്ടടുത്തതായതിനാൽ ആരും പരീക്ഷണത്തിന് വരാത്തതാകാമെന്ന് ജീവനക്കാർ അടക്കം പറയുന്നു.
# ജീവനക്കാരും കുറവ്
ജീവനക്കാരുടെ എണ്ണത്തിലും ആലുവ ട്രഷറി വളരെ പുറകിലാണ്. കളമശേരിയിൽ പുതിയ ട്രഷറി തുടങ്ങിയപ്പോൾ ഏതാനും ജീവനക്കാരെ അങ്ങോട്ടേക്ക് സ്ഥലം മാറ്റി. പകരം ആലുവയ്ക്ക് അനുവദിച്ചതുമില്ല. ജില്ലാ ട്രഷറിയിൽ നിന്ന് പുനർവിന്യാസം ചെയ്ത് കൂടുതൽ പേർ സബ് ട്രഷറികളിൽ എത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും രാഷ്ട്രീയസ്വാധീനം കാരണം നീക്കം വിജയിച്ചിട്ടില്ല.
ആലുവയിൽ ഒരു ട്രഷറി ഓഫീസർ, ട്രഷറർ, സൂപ്രണ്ട്, ആറ് ക്ലർക്കുമാർ, നാല് ക്ലാസ് ഫോർ എന്നിവരടക്കം 14 പേരാണ് ജീവനക്കാരായി ഉള്ളത്. 200 ചെല്ലാൻ വരെ കൈകാര്യം ചെയ്യുന്നതിനാൽ പലപ്പോഴും രണ്ടു കോടി രൂപയുടെ ഇടപാടുകളാണ് നടക്കുക.
# കെട്ടിടംപണി ഒച്ചിഴയും വേഗത്തിൽ
ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ചുകളഞ്ഞു പുതിയ കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴെങ്കിലും കാലപ്പഴക്കം വന്ന ഉപകരണങ്ങൾ മാറ്റിത്തരുമെന്നും ട്രഷറി നവീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജീവനക്കാർ.