bakers-federation-

കൊച്ചി : തൃശൂരിലെ രാപ്പകൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് നാളെ (ബുധൻ) ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള ഭീമൻ വാനില കേക്ക്. തൃശൂർ ടൗണിൽ രാമനിലയത്തിൽ നാല് നിരകളിലായി 5 ഇഞ്ച് വീതിയിലും അത്രതന്നെ പൊക്കത്തിലും ആറര കിലോമീറ്റർ നീളത്തിലുമാണ് കേക്ക് നിർമ്മാണം. ഒരു കോടി​യോളം രൂപ ചി​ലവാക്കി​ ഓൾ കേരള ബേക്കേഴ്സ് അസോസിയേഷനാണ് ഭീമൻ കേക്കിന് പിന്നിൽ. 20 ടൺ തൂക്കമാണ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ചെറുതും വലുതുമായ 1000 ബേക്കറികളുടെ പങ്കാളിത്തമുണ്ട്.

കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, കളക്ടർ എസ്. ഷാനവാസ്, മേയർ അജിത വിജയൻ തുടങ്ങി പ്രമുഖരുടെ നിര തന്നെ ഉണ്ടാകും. ഗിന്നസ് ബുക്ക് പ്രതിനിധികളും പങ്കെടുക്കും.

ശുചിയിലൂടെ രുചി എന്ന അസോസിയേഷന്റെ ആപ്ത വാക്യം മുൻനിർത്തിയാകും കേക്ക് നിർമ്മാണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.എം.ശങ്കരൻ, സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, എ.നൗഷാദ്, വി. പി അബ്ദുൾ സലീം എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

• 30 മീറ്റർ കേക്ക് നിർമ്മാണത്തിന് 5 വീതം 1000 ബേക്കറി ഫെഫുമാർ നാളെ രാവിലെ തന്നെ തൃശൂരിലെത്തും.

• കേക്കിന് നീളം ആറര കിലോമീറ്റർ. 20 ടൺ തൂക്കം.

• കേക്കൊരുങ്ങുന്നത് തൃശൂർ രാമനിലയത്തിൽ

• ചെെനയിൽ നിർമ്മിച്ച 3200 മീറ്റർ കേക്കിനാണ് നിലവിൽ ഗിന്നസ് റെക്കാഡ്.

• കേക്ക് നിർമ്മാണത്തിൽ പ്ളാസ്റ്റിക് , തെർമോകോൾ മുതലായവ പൂർണമായി ഒഴിവാക്കും.