court

കൊച്ചി : ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയിലുള്ള ഒരു കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിൽ കർദ്ദിനാൾ ഉൾപ്പെടെയുള്ളവർക്ക് കാക്കനാട് കോടതി സമൻസ് അയച്ചിരുന്നു. ഇൗ കേസ് റദ്ദാക്കാൻ കർദ്ദിനാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്പനയിൽ വൻ ക്രമക്കേടുണ്ടെന്നാരോപിച്ച് കാക്കനാട് കോടതിയിൽ ആറ് കേസുകളാണ് കർദ്ദിനാളിനെതിരെയുള്ളത്. ഇതിലൊരു കേസിൽ നേരത്തെ ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. സമാന വിഷയത്തിൽ പോളച്ചൻ പുതുപ്പാറ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ സിവിൽ സ്വഭാവമുള്ള തർക്കമാണിതെന്നു ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. ഇതിനെതിരെയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത് അറിഞ്ഞുകൊണ്ടാണ് പരാതിക്കാരൻ വീണ്ടും കാക്കനാട് കോടതിയിൽ പരാതി നൽകിയതെന്നും തന്നെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ പരാതികൾ നൽകുന്നതെന്നും കർദ്ദിനാളിന്റെ ഹർജിയിൽ ആരോപിക്കുന്നു. അതിരൂപതയുടെ കീഴിലുള്ള ഭൂമി വില്പനയിലൂടെ വൻ നഷ്ടമുണ്ടായെന്നാണ് കേസിലെ പ്രധാന ആരോപണം.