കോലഞ്ചേരി: കുട്ടികൾ ശാരീരിക ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ 'കവചം 'എന്ന പേരിൽ പൊലീസ് പുതിയ പദ്ധതി നടപ്പാക്കുന്നു. ഇതേ പേരിൽ കണ്ണൂർ റേഞ്ചിൽ നടപ്പാക്കിയ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തുടർ നടപടികൾക്ക് ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പുരോഗതി സോഷ്യൽ പൊലീസിംഗ് വിഭാഗം ഐ.ജി വിലയിരുത്തും.
നടപടികൾ ഇങ്ങനെ
ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിംഗ്
ഇത്തരം കുടുംബങ്ങൾക്ക് സമൂഹത്തിലെ മറ്റു വിഭാഗക്കാരുമായി ബന്ധവും വിശ്വാസ്യതയും സ്ഥാപിക്കുന്നതിന് ബീറ്റ് ഓഫീസർമാർ മുൻകൈയെടുക്കും
പ്രത്യേക കാരണമില്ലാതെ സ്‌കൂളിൽ വരാത്ത കുട്ടികളേയും പ്രവൃത്തിസമയം അവസാനിക്കുന്നതിനു മുമ്പ് സ്‌കൂൾ വിട്ടുപോകുന്നവരെയും കണ്ടെത്താൻ സ്‌കൂൾ സുരക്ഷാ സമിതികൾ
കുട്ടികളോട് ചങ്ങാത്തം കൂടാൻ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും
പോക്‌സോ കേസുകളിലെ അന്വേഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം
മികച്ച അന്വേഷണത്തിനും വിചാരണയുടെ മേൽനോട്ടത്തിനും സമർത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കും
പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുറ്റവാളികളുടെ രജിസ്ട്രേഷനും നിരീക്ഷണവും കർശനമാക്കും