കൊച്ചി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും എത്തുന്നവർ നിരീക്ഷണത്തിലാണ്.
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് അപ്പോൾ തന്നെ റഫർ ചെയ്യും.
കഴിഞ്ഞ 28 ദിവസത്തിനിടയിൽ രോഗബാധിത പ്രദേശം സന്ദർശിച്ച രണ്ടു പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലും ആറു പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലുമാണ്.
രോഗബാധിത പ്രദേശത്തുനിന്നും എത്തിയവരിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പുറപ്പെട്ട തിയതി മുതൽ 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം. പൊതുസ്ഥലനങ്ങളിൽ പോകുവാനും, മറ്റുള്ളവരോട് അടുത്ത് ഇടപഴകാനും പാടില്ല.
വീട്ടിൽ ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗികൾ എന്നിവർ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധ വേണം.
പനി, ചുമ, ശ്വാസതട എന്നിവ ഉണ്ടായാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, ജില്ലാ സർവെയ്‌ലൻസ് യൂണിറ്റ് എന്നിവിടങ്ങളിൽ ഉടൻ വിവരം അറിയിക്കണം.
#പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
പുറത്ത് പോയി വന്നയുടൻ കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
ചുമക്കുമ്പോഴും, തുമ്മുമ്പോഴും മൂക്കും, വായും തൂവാല ഉപയോഗിച്ച് മറക്കുക
സംശയ നിവാരണത്തിനും, സേവനങ്ങൾക്കുമായി 0471 2552066 അല്ലെങ്കിൽ 1056 ൽ വിളിക്കുക