marady-swih-on-
മാറാടി ഗ്രാമ പഞ്ചായത്തിലെ കായനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുതിയ മോട്ടോറിന്റ് പ്രവർത്തനോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്തിലെ കായനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുതിയ മോട്ടോർ പ്രവർത്തനം ആരംഭിച്ചു.പുതിയ മോട്ടോറിന്റെ സ്വിച്ചോൺ കർമ്മം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി.ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.മുരളി, മെമ്പർമാരായ ഷാൻറി എബ്രാഹാം, ബാബു തട്ടാറുകുന്നേൽ, വത്സല ബിന്ദുകുട്ടൻ, ബിന്ദു ബേബി, ഡെയ്‌സി ജോസ്,കനാൽ സംരക്ഷണ സമിതി ചെയർമാൻ ടി.വി.അവിരാച്ചൻ, സെക്രട്ടറി പി.കെ.തങ്കച്ചൻ, എ. ഇ. ഷാജി,കെ.വൈ.മനോജ്, എം.പി.ലാൽ, എം.എൻ.മുരളി, സി.സി.ജോയി, പി.കെ.ദാസ് എന്നിവർ സംസാരിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 26.50 ലക്ഷം മുടക്കിയാണ് 125 എച്ച്.പിയുടെ പുതിയ മോട്ടോറും വയറിംഗ് അടക്കമുള്ള ഇലക്ട്രിക് വർക്കുകളും പമ്പ് സെറ്റുകളും സ്ഥാപിച്ച് പുതിയ മോട്ടോർ പ്രവർത്തനമാരംഭിച്ചത്. 1969ൽ കമ്മീഷൻ ചെയ്ത കായനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കായനാട് മാറാടി പ്രദേശത്തെ കൃഷിയ്ക്കും കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. മാറാടി ഗ്രാമ പഞ്ചായത്തിലെ1,2,3,12 വാർഡുകളിലെ 500 ഹെക്ടറോളം സ്ഥലത്ത് ജല സേചനത്തിനായിട്ടാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉപയോഗിക്കുന്നത്. മൂവാറ്റുപുഴയാറിലെ മേളക്കുന്നിൽ സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കായനാട് ഭാഗത്ത് 8 കിലോമീറ്റർ കനാലിലും മാറാടി ഭാഗത്ത് 9 കിലോമീറ്റർ ഭാഗത്തുള്ള കനാലിലും വെള്ളമെത്തിക്കുന്ന പദ്ധതിയ്ക്ക് 3 മോട്ടറാണ് നിലവിലുള്ളത്. ഇതിൽ 135 എച്ച്.പിയുടെ മോട്ടോർ പ്രവർത്തനരഹിതമാണ്. 110 എച്ച്.പിയുടെ മറ്റൊരു മോട്ടോറും പുതുതായി സ്ഥാപിച്ച 125 എച്ച്.പിയുമോട്ടോറുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വേനൽ കനത്തതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമ പരിഹാരത്തിനും കൃഷിയ്ക്കും പ്രയോജനകരമാണ് കായനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി.ദിവസം തോറും 16 മണിക്കൂറാണ് ഇവിടെനിന്നും വെള്ളം പമ്പ് ചെയ്യുന്നത്.