kerala-blasters

കൊച്ചി : വസൂ... ദേ തോറ്റ് തുന്നം പാടി വിന്നിരിക്കുന്നു നിന്റെ മോാാൻ.... !! യോദ്ധാ സിനിമയിലെ ഈ ഡയലോഗും കഥാ സന്ദർഭവും ഏതാണ്ട് വീണ്ടും ഒത്ത് വന്നിരിക്കുകയാണ്. തോറ്റ് തുന്നം പാടി വരുന്ന ആധുനിക അരശുംമൂട്ടിൽ അപ്പുക്കുട്ടൻ മറ്റാരുമല്ല, കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ! കലിപ്പടക്കാനും കപ്പെടുക്കാനും ഇറങ്ങിയ മഞ്ഞപ്പടകൾ ആറാം സീസണിൽ അടിയേറ്റ് വീണ് കിടപ്പാണ്. ഇനി നാല് മത്സരമുണ്ട്, എതിർ വലയിൽ ഗോളടിച്ച് നിറച്ചാലും എഴുന്നേറ്റ് നിൽക്കാനുള്ള ഇന്ധനം പോലുമാകില്ലത്.

പുലിയാണ് ... കടലാസ് പുലി !
ഗോളടി വീരൻ സാക്ഷാൽ ഓഗ്ബച്ചെ,മെസി ബോളി, മുസ്തഫ നിംഗ്... പട്ടിക നീളുമ്പോൾ കളത്തിൽ ഇവരെ വെല്ലാൻ ആരുണ്ടെന്ന് ചോദിച്ച് പോകും. എന്നാൽ, പൊളിഞ്ഞ് പഞ്ചറായ അവസ്ഥയിലാണ് ടീം. പ്രധാന വില്ലൻ താരങ്ങളുടെ പരിക്കാണ്. സന്ദേശ് ജിംഖാൻ അടക്കം സൂപ്പർ താരങ്ങൾക്ക് പലർക്കും പന്ത് തട്ടാൻ പോലും ആയിട്ടില്ല. കളത്തിൽ ഇറങ്ങി തിളങ്ങി പിന്നീട് പരിക്ക് പിടികൂടിയ കെ.പി രാഹുൽ, ഓഗ്ബച്ചെ, മെസി തുടങ്ങിയവരും ഇടയ്ക്ക് ബഞ്ചിലിരിക്കേണ്ടി വന്നു. ഇതെല്ലാം ടീമിന്റെ പ്രകടനത്തെ ബാധിച്ചു. 14 മത്സരം പൂർത്തിയാക്കിയ മഞ്ഞപ്പടകൾക്ക് മൂന്ന് കളികളിൽ മാത്രമേ ജയിക്കാനായുള്ളൂ. ആറ് കളിയിൽ എതിരാളികളെ പിടിച്ചു കെട്ടി. താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും സമനില പിടിക്കാൻ സാധിച്ചത് ടീമിന്റെ കരുത്താണെന്നാണ് ഹെഡ്‌കോച്ച് ഷട്ടോറിയുടെ അഭിപ്രായം. പുതുവ‌‌ർഷ പിറവിക്ക് ശേഷം മിന്നും ഫോമിലേക്ക് ടീം എത്തിയെങ്കിലും വിജയം തുടരനായില്ല.

തിളങ്ങിയ ബ്ലാസ്റ്റേഴ്‌സ്
2014, 2016 .. ഈ വർഷങ്ങളിലെ ബ്ലാസ്റ്റേഴാണ് ശരിക്കും ബ്ലാസ്റ്റ് ! രണ്ട് സീസണുകളിൽ, ടീം ഫൈനലിൽ വരെ പന്തു തട്ടി. നിർഭാഗ്യം കൊണ്ട് തോറ്റ് പോയതാണ് ബ്ലാസ്‌റ്റേഴ്‌സ്. തോൽപ്പിച്ചത് കൊൽക്കത്തയും. ഈ പക തീർക്കും വിധമുള്ള കുതിപ്പോടെയായിരുന്നു ആറാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് വരവ് അറിയിച്ചത്. സ്വന്തം തട്ടകത്തിൽ ഒറ്റ ഗോളിന്റെ കരുത്തിൽ വിജയക്കൊടി പാറിച്ചു. എന്നാൽ, പിന്നീട് അങ്ങോട്ട് ബ്ലാസ്‌റ്റേഴ്‌സ് നിറം മങ്ങുന്ന കാഴ്ചയാണ് കണ്ടത്.

പതിനെട്ടടവും പയറ്രിയവർ.

ഡേവിഡ് ജെയിംസ്
മഞ്ഞപ്പടയുടെ ആദ്യത്തെ അമരക്കാരൻ. 2014ൽ ടീമിനൊപ്പം ചേർന്ന മുൻ ഇംഗ്ലീഷ് ഗോൾ കീപ്പർ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മാർക്വി താരം കൂടിയായിരുന്നു. മാനേജർ കുപ്പായത്തിൽ ജെയിംസ് മികവ് കാട്ടി. ടീമിനെ ഫൈനലിൽ വരെ എത്തിച്ചു. കിരീടപ്പോരിൽ എ.ടി.എയോട് തോറ്റ് മടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലേക്ക് അഞ്ചാം സീസണിന്റെ അവസാന നാളുകളിലായിരുന്നു വന്നത്. എന്നാൽ, തിളങ്ങാനായില്ല.

പീറ്റർ ടെയ്‌ലർ
ജെയിംസിന് പിൻഗാമിയായി എത്തി. ബ്ലാസ്റ്റേഴ്‌സിനെ കിരീടം ചൂടിക്കാൻ കരുക്കൾ നീക്കിയെങ്കിലും പീറ്റർ ടെയ്‌ലറിന് കണക്കുകൾ പിഴച്ചു. തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയതോടെ സ്ഥാനം രാജിവച്ചു. പീറ്റർ ടെയ്‌ലറിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായ ട്രെവർ മോർഗനായിരുന്നു പിന്നീട് ടീമിന്റെ ചുക്കാൻ പിടിക്കാനുള്ള ദൗത്യം തേടിയെത്തിയത്.

സ്റ്റീവ് കോപ്പൽ
ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം കോപ്പലാശാൻ. തകർന്ന് പോയ ടീമിനെ ഫൈനലിൽ എത്തിച്ച മുൻ ക്രിസ്റ്റൽ പാലസ് മാനേജർ ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് പ്രിയങ്കരനാണ്. ഫൈനലിലെ തോൽവിക്ക് പിന്നാലെ സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സ് വിട്ടു.

റെനി മ്യുളൻസ്റ്റീൻ
കോപ്പലാശാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിൽ എത്തിയ ഹെഡ്‌കോച്ച്. മുൻ മാഞ്ചസ്റ്റർ സിറ്റി സഹ പരിശീലകൻ. പക്ഷേ, കൊച്ചിയിൽ നിലയുറപ്പിക്കാനായില്ല. സീസണിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഓർക്കാപ്പുറത്ത് കിട്ടിയ തിരിച്ചടി കൂടിയാണ് റെനിയുടെ പിന്മാറ്റം

എൽക്കോ ഷാട്ടോറി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും ഈ സീസണിലാണ് ഷാട്ടോറി മഞ്ഞപ്പടയ്‌ക്കൊപ്പം ചേർന്നത്. കിരീടം ഉയർത്തുകയായിരുന്നു ഷാട്ടോറിയുടെ ലക്ഷ്യം. പക്ഷേ,താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെ ഷാട്ടോറിയുടെ തന്ത്രങ്ങളെല്ലാം പാളി. എന്നാൽ, കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഫോർമേഷനടക്കം പൊളിച്ചെഴുതിയാണ് ഷാട്ടോറി ടീമിനെ കളത്തിൽ ഇറക്കിയത്.

ഇനിയുള്ള എതിരാളികൾ

ചെന്നൈയിൻ എഫ്.സി
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ബംഗളൂരു എഫ്.സി
ഒഡീഷ എഫ്.സി