തൃക്കാക്കര: വൈറ്റില ജംഗ്ഷന് സമീപം മെട്രോ പില്ലറിൽ കുടുങ്ങിക്കിടന്ന് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വട്ടം കറക്കിയ മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസ് ഇന്നലെ പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശി റിഷാനയ്ക്ക് കൈമാറി. ഒരാഴ്ച്ചയോളം പില്ലറിൽ കുടുങ്ങിക്കിടന്ന പൂച്ചയെ ജനുവരി 19 നാണ് ഫയർ ഫോഴ്‌സും മൃഗസ്‌നേഹികളും കൂടി രക്ഷിച്ചത്.
രക്ഷപ്പെട്ടതു മുതൽ പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലായിരുന്നു പൂച്ചക്കുട്ടി. സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) അധികൃതരാണ് പൂച്ചയ്ക്ക് മെട്രോ മിക്കി എന്ന് പേരിട്ടത്. ടാബി ഇനത്തിൽ പെട്ട പൂച്ചക്കുഞ്ഞാണിത്.
മെട്രോ മിക്കിയെ ദത്തെടുക്കാൻ താല്പര്യം അറിയിച്ച് നിരവധി പേരാണ് എത്തിയത്. പൂച്ചയുടെ അവകാശം ഉന്നയിച്ചും ചിലർ രംഗത്തെത്തിയിരുന്നു. പൂച്ച എങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ ഇവരൊക്കെ പിന്മാറി. മെട്രോ മിക്കിയുടെ പൂർണ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മറ്റ് പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നൽകില്ലെന്ന് എസ്.പി.സി.എ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പൂച്ചക്കുട്ടിയെ പില്ലറിൽ നിന്ന് പുറത്തെത്തിച്ചത്.