സർവീസ് നിർത്തിയത് കളക്ഷൻ കുറവ് മൂലം
8000 രൂപയിൽ താഴെ ഒരു ദിവസം പോലും കളക്ഷൻ കിട്ടുന്നില്ല
കിഴക്കമ്പലം: രാത്രി യാത്രയ്ക്ക് ബസില്ല, പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം നിവാസികൾ വലയുന്നു. രാത്രി ഒമ്പതിനുശേഷം ഈ പ്രദേശങ്ങളിലേക്കെത്താൻ ഓട്ടോയോ, ടാക്സിയോ പിടിക്കേണ്ട ഗതികേടിലാണ് ഇന്നാട്ടുകാർ. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പോയി വരുന്നതിനും ദൂര സ്ഥലങ്ങളിൽ ജോലിക്കു പോയി മടങ്ങുന്നവരും ബസില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകൾ, അമ്പലമുകൾ എന്നിവിടങ്ങളിലേക്ക് പോകാൻ ആലുവ, തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനുകളിൽ രാത്രിയിൽ നൂറുകണക്കിന് തൊഴിലാളികളാണ് വന്നിറങ്ങുന്നത്.
സ്വകാര്യ ബസുടമകളെ സഹായിക്കാനാണ് കെ.എസ്.ആർ.ടി.സി നിർത്തിയതെന്നും ആരോപണമുണ്ട്. ഞായറാഴ്ചകളിലും മറ്റു ചില ദിവസങ്ങളിൽ അവസാന ട്രിപ്പും മുടക്കുന്ന പ്രൈവറ്റ് ബസുകളുമുണ്ട്. ഇതു കൂടിയാകുന്നതോടെ യാത്ര ക്ളേശം ഇരട്ടിയാകും.
കെ.എസ്.ആർ.ടി.സിയും നിർത്തി
വർഷങ്ങൾക്കുമുമ്പ് രാത്രി 10.50ന് ആലുവയിൽ നിന്ന് അമ്പലമുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നതാണ് ഷെഡ്യൂളുകൾ വെട്ടി കുറച്ചതോടെ അതും നിർത്തലാക്കി. ഈയിടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് എട്ട് കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിച്ചെങ്കിലും അവയെല്ലാം മാസങ്ങൾക്കുമുമ്പ് നിർത്തലാക്കുകയും നഷ്ടത്തിലാണെന്ന് പറഞ്ഞ് റദ്ദു ചെയ്തു.
പരാതി നൽകും
യാത്രാ ക്ളേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിക്കണം. ഇതിനായി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകും.
ലിജു സാജു,പള്ളിക്കര ജെ.സി.ഐ പ്രസിഡന്റ്