തൊടുപുഴ : കാന്താരി ചിക്കൻ റോസ്റ്റ്, സരസമ്മ വച്ച ബീഫും കുഴമ്പും, കരിംജീരക കോഴി വിവിധയിനം പായസങ്ങൾ വൈവിധ്യങ്ങൾ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നതാണ് കാർഷിക മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ട് . പല തരങ്ങളിലുള്ള രുചിയർന്ന ഭക്ഷ്യവിഭവങ്ങൾ കൊണ്ട് തന്നെ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി ഇരിക്കുകയാണ് ഈ സ്റ്റാളുകൾ. തനി നാടൻ ഭക്ഷണങ്ങളായ കഞ്ഞിയും കപ്പയും അതോടൊപ്പം മലബാർ സ്‌പെഷ്യൽ ദം ബിരിയാണി, ചട്ടിപ്പത്തിരി, മുട്ട കബാബ് മുട്ടപ്പത്തിരി എന്നിവയും ഇവിടെ നിന്നു കഴിക്കാം . പുട്ടിന്റെ വൈവിധ്യങ്ങളുമുണ്ട്. ചിക്കൻ പുട്ട് , റാഗി പുട്ട്, ചെമ്മീൻ പുട്ട് എന്നിങ്ങനെ വിവിധയിനം. കപ്പ ബിരിയാണി, പിടി കോഴി, കാന്താരി ചിക്കൻ റോസ്റ്റ്, കരി ജീരക കോഴി എന്നിവയും ഈ സ്റ്റാളുകളിൽ നിന്നും ഒതുങ്ങിയ ബഡ്ജറ്റിൽ രുചിച്ച് അറിയുവാൻ സാധിക്കും. കോഴിക്കോടിന്റെ രുചി അറിയുവാൻ രണ്ട് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മലബാർ ദം ബിരിയാണി, കുഞ്ഞി തലയണയും, ചിക്കൻ ചീറിപ്പാഞ്ഞ്തും, ബീഫ് അലാ കുലയും കഴിക്കാൻ വൻതിരക്കാണ് ഇവിടെയും, അതോടൊപ്പം പേരു കൊണ്ട് തന്നെ വ്യത്യസ്തമായ ഈർക്കിലി കോഴി, പുയ്യാപ്ല കോഴി, ജീരക കോഴി, ബട്ടൂര, കായപോള, എന്നിവയും ഇവിടെനിന്ന് രുചിക്കാം. തനി നാടൻ ഭക്ഷണമായ കഞ്ഞി, കപ്പ, തട്ടിൽകുട്ടി ദോശ, ചപ്പാത്തി, എന്നിവ തൊടുപുഴയുടെ ഫുഡ് സ്റ്റാളിൽ പാകം ചെയ്യുന്നു. പായസത്തിനും ജ്യൂസിനുമായി പ്രത്യേകം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ഇനം ലഘുഭക്ഷണ സ്റ്റാളുകളും പ്രവർത്തിക്കുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വൻ ജനത്തിരക്കാണ് കുടുംബശ്രീയുടെ ഈ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്.