ചെറുതോണി: മൂന്നാറിനൊപ്പം കാൽവവരിമൗണ്ടും ടൂറിസത്തിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി മാറുന്നു. ക്രിസ്മസ് പുതുവത്സ ദിനത്തോടനുബന്ധിച്ച് വിദേശികളും സ്വദേശികളുമായ കാൽലക്ഷം സഞ്ചാരികളാണ് കാൽവരിമൗണ്ടിലേക്ക് ഒഴികിയെത്തിയത്.
കാൽവരിമൗണ്ടിന്റെ കാഴ്ചകൾക്കൊപ്പം സമീപ പ്രദേശത്തുള്ള ഫാം ടൂറിസം കേന്ദ്രങ്ങളിലും ജനങ്ങൾ എത്തുന്നുണ്ട്. തൊട്ടടുത്തുളള ടീ ഫാക്ടറികളും സന്ദർശിച്ചാണ് ഏറെപ്പേരും മടങ്ങുന്നത്. ഫാം ടൂറിസം കേന്ദ്രങ്ങളിലെ പെഡൽ ബോട്ടിംഗ് സവാരി കുട്ടികളെ ഏറെ ആകർഷിക്കുന്നതാണ്. വ്യൂപോയിന്റിന്റെ സംരക്ഷണവും നിയന്ത്രണവും വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിക്കാണ്. സന്ദർശകരിൽ നിന്നും ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനം വ്യൂപോയിന്റിന്റെ സംരക്ഷണപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. സന്ദർശകർ ഒന്നും രണ്ടും ദിവസംഇവിടെ സ്റ്റേചെയ്യാൻ താൽപ്പര്യം കാട്ടുക സ്വെഭാവികം..അവധി ദിനങ്ങളിൽ കുടുംബസമേതം എത്തുന്നവരാണ് ഏറെപ്പേരും. നിരവധി ഹോം സ്റ്റേകളും ഇടത്തരം റിസോർട്ടുകളും ധാരാളമായി ഇവിടെ ഉയർന്നുകഴിഞ്ഞു. ത്രിതല പഞ്ചായത്തുകളുടെയും സഹകരരണ സംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള ഹോട്ടലുകളും ഇവിടെ ഉണ്ട്. താരതമ്യേന കാർഷിക ഗ്രാമപ്രദേശമായിരുന്ന ഇവിടം ടൂറിസ്റ്റുകളുടെ വരവോടെ മുഖ്യ തൊഴിൽ മേഖല ടൂറിസമായി മാറി. . കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്ന കാൽവരിമൗണ്ടിന്റെ അനന്തസാദ്ധ്യതകൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാൻ മൂന്നാർ മാതൃകയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂറിസംഫെസ്റ്റിന് തയ്യാറെടുക്കുകയാണ് കാൽവരി മൗണ്ടിലെ ജനങ്ങളും സാമൂഹ്യപ്രവർത്തകരും ഒപ്പം പഞ്ചായത്തുകളും.
പ്രകൃതിയുടെ വരദാനം
സമുദ്ര നിരപ്പിൽ നിന്ന് 2700 അടി ഉയരത്തിലുള്ള കാൽവരിമൗണ്ട് വ്യൂപോയിന്റ് സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.. കൊടൈക്കനാലിനും ഊട്ടിക്കും മൂന്നാറിനും സമാനമായ തണുപ്പ് കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമാണ് മുഖ്യ ആകർഷണം. ജലസമൃദ്ധിയിൽ നിറഞ്ഞുനിൽക്കുന്ന ഇടുക്കി ജലസംഭരണി 600 അടി ഉയരത്തിൽ നിന്ന് കാൽചുവട്ടിൽ എന്നപോലെ കാണാൻ കഴിയുന്നതാണ് സഞ്ചാരികളെ പിടിച്ചിരുത്തുന്ന മറ്റൊരാകർഷണം.