പീരുമേട്: പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെത്തിൽ തീർത്ഥാടകർക്ക് സായുജ്യം.സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ കാത്ത്നിന്നത്.
ജ്യോതി ദർശനത്തിന് മണിക്കൂറുകൾക്കു മുമ്പുതന്നെ ഭക്തർ ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെ കുന്നിൻ മുകളിൽ ഇടം പിടിച്ചിരുന്നു.
ഇപ്രാവശ്യം സുഗമമായ ജ്യോതി ദർശനത്തിനായി ഭക്തർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കോഴിക്കാനത്തു നിന്ന് പുല്ലുമേട് വരെയുള്ള വനമാർഗത്തിൽ ഭക്തർക്കായി വെള്ളവും വെളിച്ചവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ വൈദ്യ സഹായവുമായി വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിരുന്നു.
ജില്ലാ കളക്ടർ എച്ച് ദിനേശൻ, ഡിഐജി കാളിരാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, എ ഡി എം ആന്റണി സ്‌ക്കറിയ , ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ്., പീരുമേട് തഹസിൽദാർ കെ.എം ഷാജിമോൻ ,ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രിയ ജോസഫ് തുടങ്ങിയവർ ഏകോപന രംഗത്തുണ്ടായിരുന്നു.