തൊടുപുഴ: ഏലക്കാ മോഷ്ടിച്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം തള്ളി. കരുണാപുരം കുഴിത്താളു പളിയാർകണ്ടം ഭാഗത്ത് പരുന്താലയിൽ ചെറിയാൻ മാമന്റെ ഏലത്തോട്ടത്തിൽ നിന്ന് 50 കിലോയോളം ഏലയ്ക്ക മോഷ്ടിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയായ കരുണാപുരം ലക്ഷ്മി നിവാസിൽ അഭിജിത്തിന്റെ (22) ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ ഒന്നാം പ്രതി ദേവേന്ദ്രനും രണ്ടാം പ്രതി അഭിജിത്തും ചേർന്ന് സ്കൂട്ടറിൽ ഏലയ്ക്കാ മോഷ്ടിച്ച് ചാക്കിലാക്കി കടത്തിക്കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ തടഞ്ഞുനിറുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ചാക്കിൽ നിറച്ചിരുന്ന ഏലയ്ക്കായും സ്കൂട്ടറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത 50 കിലോഗ്രാം ഏലയ്ക്കായിൽ 20 കിലോഗ്രാം മാത്രമാണ് കണ്ടെടുക്കാനായത്. ഓടിപോയ പ്രതികൾ ഒളിവിൽ പോകുകയും തുടർന്ന് രണ്ടാം പ്രതി അഭിജിത്ത് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽദത്ത് ഹാജരായി.