മുട്ടം: ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലുകാവ് തടത്തിപറമ്പിൽ ജോജി ജോർജ് (36) നെയാണ് ഞായറാഴ്ച്ച വൈകിട്ട് 4 ന് മുട്ടം കോടതിക്കവലക്ക് സമീപത്തുള്ള ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷിജോമോളിന്റെ മേൽവിലാസത്തിൽ എഴുതിയ നാല് വരിയുള്ള കത്ത് ജോജി തൂങ്ങി മരിച്ച ലോഡ്ജ് മുറിയിൽ നിന്ന് മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെത്തി. കത്തിന്റെ വിശദാംശങ്ങൾ നൊലീസ് പുറത്ത് വിട്ടിട്ടില്ല. വെള്ളിയാഴ്ച്ച ഇടുക്കി ക്യാമ്പ് ഓഫീസിൽ ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് അറിയിച്ചിരുന്നു. ഭാര്യയുടെ വീട് മുട്ടത്തിന് സമീപം വള്ളിപ്പാറയിലാണ്. മൃതദേഹം ഞായറാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് എത്തിച്ചു. ഇന്നലെ രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് 3 ന് മേലുകാവ് മായാപുരി സി എസ് ഐ പള്ളിയിൽ സംസ്‌കരിച്ചു. സംഭവം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായി മുട്ടം പൊലീസ് അറിയിച്ചു. മക്കൾ: ജോർജിന ജോർജ്, ജൊഹാന ജോർജ്.