തൊടുപുഴ: രണ്ടാഴ്ച മുമ്പ് സമരം നടത്തിയിട്ടും മണക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് സി.പി.എമ്മിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും തടഞ്ഞുവച്ചു. കഴിഞ്ഞ 13ന് കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ പ്രദേശവാസികൾ സമരം നടത്തിയിരുന്നു. മുഴുവൻ കുടിവെള്ള പൈപ്പുകളുടെയും അറ്റകുറ്റപണികൾ പൂർത്തീകരിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകിയ ഉറപ്പ് അധികൃതർ പാലിച്ചില്ല. ഇതേത്തുടർന്നാണ് വീണ്ടും സമരവുമായി എത്തിയത്. തകരാറുകൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കാമെന്ന് വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. വാട്ടർ അതോറിട്ടി അനാസ്ഥ തുടർന്നാൽ ബഹുജനങ്ങളെ അണിനിരത്തി വാട്ടർ അതോറിറ്റിക്ക് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലും അറിയിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.കെ. സുകുമാരൻ, വി.ബി. ദിലീപ്കുമാർ, എം.ജി. സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, പഞ്ചായത്ത് അംഗം ബി. ഹരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
കുടിവെള്ള ക്ഷാമം രൂക്ഷം
കുടിവെള്ള വിതരണം കൃത്യമല്ലാത്തതിനാൽ പഞ്ചായത്തിലെ പുതുപ്പരിയാരം, കുടുക്കമറ്റം, മൈലാടുംപാറ, പെരുഞ്ചിറക്കുന്ന്, വള്ളിമലക്കുന്ന് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപരോധ സമരം നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ 18 കോടി മുടക്കിയാണ് മണക്കാട് പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി ഉന്നക്കാട്ടുമലയിൽ 4.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചിരുന്നു. അരിക്കുഴയിലൂള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് വെള്ളം ടാങ്കിലെത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. എന്നാൽ പലപ്പോഴും പദ്ധതി ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്നാണ് പരാതി. വേനൽ കടുത്തതോടെ ജനങ്ങൾ ദുരിതത്തിലാകുകയായിരുന്നു. പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ പൊട്ടുന്നതു മൂലവും പലപ്പോഴും ജല വിതരണം മുടങ്ങുന്നുണ്ട്.
''നിലവിൽ കുടിവെള്ളക്ഷാമം രൂക്ഷവുമാണ്. പുതിയ പദ്ധതിയുടെ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പുകൾ പൊട്ടുകയാണ്. നിലവാരമില്ലാത്ത പൈപ്പുകൾ ആയതുകൊണ്ടാണിത്. ഇതിനുപിന്നിൽ അഴിമതിയുണ്ട് "
-വത്സാ ജോൺ (പഞ്ചായത്ത് പ്രസിഡന്റ്)