കേരളകൗമുദി ഇംപാക്ട്


കണ്ണൂർ :പുഴ പുറമ്പോക്ക് കയ്യേറ്റം തടയണമെന്ന പരാതിയിൻമേൽ പുറമ്പോക്ക് അളന്ന് തിരിച്ചു പിടിക്കാനും കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കണ്ണൂർ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി. രണ്ട് പ്രധാനപ്പെട്ട കൈയേറ്റങ്ങളായ കക്കാട് പുഴയുടെയും വളപട്ടണം പുഴയുടെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കൈയേറ്റക്കാർക്ക് നോട്ടീസ് നൽകാനും ഇതിന്റെ ഭാഗമായി നികുതി മുറിക്കുന്നത് ഒഴിവാക്കാനും തീരുമാനമായി. കക്കാടം പുഴയുടെ നാലര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയടക്കിയെന്ന താഹസിൽദാറിന്റെ സർവ്വെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കണ്ണൂർ നഗരത്തിലെ മാലിന്യങ്ങൾ ഒഴുക്കു നിലച്ച പടന്ന തോടിലേക്ക് ഒഴുക്കി വിടുന്നതിനെതിരെയുള്ള പരാതിയിൽ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനും മലിന ജലം ഒഴുക്കി വിടുന്നവർക്കെതിരെ പിഴ ചുമത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡിനോടും വിശദീകരണം നൽകാനും യോഗം ആവശ്യപ്പെട്ടു.
റോഡിലെ സീബ്ര വരകൾ മാഞ്ഞതും സീബ്ര വരകൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട പരാതിയിൽ സീബ്ര വരകൾ ഇല്ലാത്ത റോഡുകളിൽ അടിയന്തിരമായി വരയണമെന്നും വികസന സമിതി നിർദ്ദേശിച്ചു. കണ്ണൂർ ഫോർട്ട് റോഡിലെ പീതാംബര പാർക്ക് നശിപ്പിക്കുന്നതിനെതിരെയുള്ള പരാതിയിൻമേൽ കുട്ടികൾക്കായുള്ള പാർക്ക് ആവശ്യങ്ങൾക്കായി വിട്ടുകൊടുത്ത സ്ഥലത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗ് വരുന്നതിനെതിരെ താലൂക്ക് വികസന സമിതി എതിർപ്പ് പ്രകടിപ്പിച്ചു. പഴശ്ശി ഇറിഗേഷൻ കനാലിൽ കൂടി ഒഴുകി പോവേണ്ട വെള്ളം തടഞ്ഞു നിർത്തി വീട്ടിലേക്ക് വഴിതിരിച്ചു വിടുന്നതായുള്ള പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിനെതിരെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിനോട് നിയമ നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു.

38 പരാതിയാണ് യോഗത്തിലുണ്ടായത്. ഇതിൽ മൂന്നെണ്ണം പൂർണ്ണമായും തീർപ്പു കൽപ്പിച്ചു. തഹസിൽദാർ വി. എം. സജീവന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ലളിതാദേവി അദ്ധ്യക്ഷത വഹിച്ചു. താഹിൽദാർ എൽ .ആർ .പി പി .സത്യനാഥ്, താലൂക്ക് വികസന സമിതി അംഗങ്ങൾ വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.


കക്കാട് പുഴയുടെയും വളപട്ടണം പുഴയുടെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തും

കൈയേറ്റക്കാർക്ക് നോട്ടീസ് നൽകും

ഈ സ്ഥലത്ത് നികുതി മുറിക്കുന്നത് ഒഴിവാക്കും