കാസർകോട്: ജില്ലയിലെ ദേശീയ സംസ്ഥാന, പി.ഡബ്ല്യു.ഡി പാതയോരങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി 25ന് രാവിലെ എട്ടുമുതൽ നീക്കം ചെയ്യും.
86.8 കിലോമീറ്റർ ദേശീയ പാതയിലെയും 29 കിലോമീറ്റർ കെ.എസ്.ടി.പി റോഡിന്റെയും, 16 കിലോമീറ്റർ സംസ്ഥാന ഹൈവേയിലെയും ഓരങ്ങളിലുള്ള മാലിന്യങ്ങൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയേഴ്‌സ്, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരിക്കുക. ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഒരാൾക്ക് 40 രൂപ വീതം ലഘു ഭക്ഷണത്തിന് ശുചിത്വ മിഷനിൽ നിന്ന് അനുവദിക്കും.
ദേശീയ പാതയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കണ്ടുപിടിക്കുന്നതിന് 110 കാമറകൾ ഉടൻ സ്ഥാപിക്കും. പാതയോരങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ പഞ്ചായത്തിൽ തന്നെ സംസ്കരിക്കും. അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൊണ്ടുപോകുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ട്.
ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു.