1

കണ്ണൂർ: ഐ.എ.എസ് നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് സർക്കാരിന് ശുപാർശ നൽകും. ആസിഫിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ച പരാതിക്കാരൻ വിജിലൻസിനെയും സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചത്.

ആസിഫ് ഹാജരാക്കിയ രേഖ തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് നടപടി. നോൺ ക്രീമിലെയർ വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാനാണ് തെറ്റായ റിപ്പോർട്ട് നൽകിയതെന്ന് എറണാകുളം ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് വിജിലൻസിന്റെ റിപ്പോർട്ട്. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ആസിഫിനെതിരെ അന്വേഷണം നടത്തിയത്. കുടുംബം ആദായനികുതി അടയ്ക്കുന്നത് മറച്ചുവച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥിയെന്ന് തെളിയിക്കാൻ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് ആസിഫ് യു.പി.എസ്.സിക്ക് നൽകിയത്.

കുടുംബം ആദായ നികുതിദായകർ

എന്നിട്ടും മറച്ചുവച്ചു

ആസിഫിന്റെ കുടുംബം ആദായ നികുതിയടയ്ക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആസിഫിന് കേരള കേഡറിൽ തന്നെ ഐ.എ.എസ് ലഭിച്ചത് ഈ കുറഞ്ഞ വരുമാനത്തിന്റെ ആനുകൂല്യം ഉപയോഗിച്ചാണ്. 2015ൽ ആസിഫ് സിവിൽ സർവീസ് പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന് 1.8 ലക്ഷം വരുമാനം മാത്രമാണ് ഉള്ളതെന്ന കണയന്നൂർ തഹസിൽദാരുടെ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫ് നൽകിയ സർട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തഹസിൽദാർ നൽകിയ രേഖകളും വസ്തുതകൾക്ക് വിരുദ്ധം
2015ൽ കണയന്നൂർ തഹസിൽദാർ നൽകിയിട്ടുള്ള രേഖകൾ വസ്തുതകൾക്ക് വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടും ആദായനികുതി രേഖകളും ഉൾപ്പെടുത്തിയാണ് കളക്ടർ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.