ഇരിക്കൂർ: പടിയൂരിൽ ഒമ്പത് ചെങ്കൽ ലോറികളും എടിഎം കൗണ്ടറും അക്ഷയ കേന്ദ്രവും വായനശാലയും അടിച്ചു തകർത്തു. പടിയൂർ ടൗണിലെ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടർ, പടിയൂരിലെ സി. രമേശന്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രം, പടിയൂർ പൊതുജന വായനശാല എന്നിവയുടെ ഗ്ലാസുകളാണ് തകർത്തത്.
പുലിക്കാട് ടൗണിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ഒമ്പത് ചെങ്കൽ ലോറികളും തകർത്തു. പടിയൂർ സ്വദേശികളായ പ്രകാശൻ, അജേഷ്, സന്തോഷ്, രജീഷ്, വിനോദ്, രാജീവൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോറികളാണ് തകർത്തത്.
വിവിധ സ്ഥലങ്ങളിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികൾ രാത്രി ഇവിടെ നിർത്തിയിട്ടതായിരുന്നു. ഇന്നലെ പുലർച്ചെ ഡ്രൈവർമാർ ലോറി എടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നതായി അറിഞ്ഞത്. എല്ലാ ലോറികളുടെയും ഗ്ലാസുകൾ പൂർണമായും തകർത്ത നിലയിലാണ്.
വിവരമറിഞ്ഞ് ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലിക്കാട് റോഡരികിലെ വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചപ്പോൾ അർദ്ധരാത്രിയോടെ ഒരാൾ നടന്ന് പോകുന്നതായി കണ്ടെത്തിയെങ്കിലും ദൃശ്യം വ്യക്തമാകാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.