കാസർകോട്: കേൾവി വൈകല്യമുള്ള കുട്ടികൾ സ്‌കൂളിൽ എത്തുന്നതിന്റെ മുമ്പു തന്നെ ആ കുറവ് തിരിച്ചറിഞ്ഞ് സംസാര വൈകല്യമില്ലാതാക്കാനുള്ള പുതിയ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ജില്ലാ ഭരണ കൂടം നേതൃത്വം നൽകുന്ന വീ ഡിസേർവ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് സർക്കാരിന്റെ അനുയാത്ര, കാതോരം പദ്ധതികളുമായി സഹകരിച്ച് പുതിയ പദ്ധതി ആരംഭിക്കുന്നത്.

ജില്ലയിലെ ആറു വയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കേൾവിക്കുറവും അനുബന്ധ പ്രശ്‌നങ്ങളും പരിശോധിച്ച് ആവശ്യമായ ശ്രവണ സഹായ ഉപകരണവും ഓഡിറ്ററി വെർബൽ തെറാപ്പിയും ലഭ്യമാക്കുന്നതാണ് പദ്ധതി. ജില്ലയിലെ നവജാത ശിശുക്കൾക്ക് ബധിരത പരിശോധന നിർബന്ധമാക്കും. പദ്ധതിയുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നവജാത ശിശുക്കളുടെ കേൾവിക്കുറവ് തുടക്കത്തിലേ പരിഹരിക്കുന്നതിനുള്ള ആധുനിക പരിശോധന സംവിധാനം ഒരുക്കും. ഹൈറിസ്‌ക് രജിസ്റ്റർ വിഭാഗത്തിലുള്ള കുട്ടികളെ ചെർക്കള മാർത്തോമ്മ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും.

ശ്രവണ പരിശോധനാ സംവിധാനം ഇല്ലാത്ത ആശുപത്രിയാണെങ്കിൽ ആ വിവരം മദർ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ കാർഡിൽ (എം.സി.പി.സി) രേഖപ്പെടുത്തി ശ്രവണ പരിശോധന സംവിധാനമുള്ള ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കണം. ജില്ലയിൽ നവജാത ശിശുക്കളുടെ കേൾവി ശക്തി പരിശോധനയ്ക്ക് ഒ.എ.ഇ മെഷീൻ സ്ഥാപിക്കാനും തീരുമാനിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്.


ഗവേഷണ സംഘം രൂപീകരിക്കും

ശ്രവണ വൈകല്യ തോത് നിർണ്ണയിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ മാർത്തോമ്മ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷനിലെ സ്പീച്ച് തെറാപ്പി വിഭാഗം മേധാവിയായ ഗ്രേസ് സാറാ എബ്രഹാമിന്റെ നേതൃത്വത്തിൽ ഗവേഷണ സംഘം രൂപീകരിക്കും. ഈ സംഘത്തിൽ ശിശുരോഗ ഇ.എൻ.ടി വിദഗ്ദർ, ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ, എൻ.എച്ച്.എമ്മിന്റെ എൻ.പി.പി.സി.ഡി (നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഡെഫ്‌നെസ് ) പ്രതിനിധികൾ ഉണ്ടാകും.