തളിപ്പറമ്പ്: വയോധികരായ മാതാപിതാക്കളെ വീടും സ്ഥലവും തങ്ങൾക്ക് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇവരുടെ മകളും ഭർത്താവും വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് തളിപ്പറമ്പ് സബ്കളക്ടർ എസ്.ഇലക്യ ഉത്തരവിട്ടു. തൃച്ചംബരം സെന്റ് പോൾസ് പള്ളിക്ക് സമീപത്തെ ഹെന്റി തോമസിന്റെ പരാതിയിലാണ് സബ് കളക്ടറുടെ ഉത്തരവ്.
തങ്ങളുടെ പേരിലുള്ള വീടും സ്ഥലവും തങ്ങൾക്ക് എഴുതി നൽകണമെന്നാവശ്യപ്പെട്ട് മകൾ ഗ്രേസിയും ഭർത്താവ് ഡേവിഡ് റാഫേലും നിരന്തരമായി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഹെന്റിയും ഭാര്യ മോളിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി നിലനിൽക്കുന്ന പ്രശ്‌നത്തിലാണ് സബ്കളക്ടർ അദ്ധ്യക്ഷയായ മെയിന്റനൻസ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. നേരത്തെ മകളുടെ പീഡനത്തിനെതിരെ ദമ്പതികൾ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സത്യാഗ്രഹം നടത്തിയിരുന്നു.
മകൾ ഗ്രേസിയും ഭർത്താവ് ഡേവിഡും ഹെന്റി തോമസിന്റെയും ഭാര്യയുടെയും സ്വൈര്യ ജീവിതത്തിന് തടസമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഒരുമാസത്തിനകം മാറിത്താമസിക്കണമെന്നാണ് ഉത്തരവ്. 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരമാണ് ഉത്തരവ്. പരാതിക്കാരെയും എതിർകക്ഷികളേയും വിളിച്ചുവരുത്തി പരാതികൾ കേൾക്കുകയും ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.