കൽപ്പറ്റ: കുട്ടികളുടെ വൈകല്യനിർണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ (പ്രാരംഭ ഇടപെടൽ കേന്ദ്രം) കെട്ടിടം കൈനാട്ടി ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിർമാണം പുരോഗമിക്കുന്നു. ആശുപത്രി സൂപ്രണ്ട് ഓഫിസിനോട് ചേർന്ന് പരിമിത സൗകര്യത്തിലാണ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.
നോയ്ഡ മോഡൽ ഡി.ഇ.ഐ.സിയുടെ പശ്ചാത്തല സൗകര്യങ്ങളോടുകൂടി മൂന്നുകോടി രൂപ ചെലവിൽ ഒരുങ്ങുന്ന കെട്ടിടം രാജ്യത്തിനു മാതൃകയാകുമെന്നു ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് പറഞ്ഞു. സാമൂഹികനീതി വകുപ്പാണ് തുക വകയിരുത്തിയത്.
1283 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം. വിപുലമായ പാർക്കിങ് ഏരിയ, റിസപ്ഷൻ കം അഡ്മിനിസ്‌ട്രേഷൻ റൂം, പീഡിയാട്രിക് ഒ.പി, മെഡിക്കൽ ഓഫിസറുടെ മുറി, സെന്റർ ഡിപ്പാർട്ട്‌മെന്റ്, ഫിസിയോതെറാപ്പി റൂം, ഒപ്‌റ്റോമെട്രിക് റൂം, സെമിനാർ ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഓഡിയോളജി റൂം, വിശാലമായ കളിസ്ഥലം, ലൈബ്രറി, എക്സ്‌റേ മുറി തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ടാവും.
കുട്ടികളിലെ ജനനവൈകല്യങ്ങൾ, ബാല്യകാല അസുഖങ്ങൾ, വളർച്ചയിലെ കാലതാമസം, വൈകല്യങ്ങൾ, ന്യൂനതകൾ തുടങ്ങിയവ ചെറുപ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഘൂകരിക്കുകയും കാര്യശേഷി വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് ജില്ലയിൽ ഡി.ഇ.ഐ.സി പ്രവർത്തനമാരംഭിച്ചത്. നിലവിൽ 4800 ഓളം കുട്ടികൾ പുതുതായി ഡി.ഇ.ഐ.സിയിൽ രജിസ്റ്റർ ചെയ്യുകയും സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പ്രതിമാസം നൂറോളം കുട്ടികളാണ് പുതുതായി രജിസ്റ്റർ ചെയ്യുന്നത്. 350 ഓളം കുഞ്ഞുങ്ങൾ തുടർചികിത്സയ്ക്കും തെറാപ്പികൾക്കുമായി ഡി.ഇ.ഐ.സിയെ ആശ്രയിക്കുന്നു.
15 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖമുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി ഹൃദയശസ്ത്രക്രിയയും ചികിത്സയും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'ഹൃദ്യം' പദ്ധതി ഡി.ഇ.ഐ.സിയിലൂടെയാണ് നടപ്പാക്കുന്നത്. നിലവിൽ 325 കേസുകൾ ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 80 ഓളം പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, ക്ലബ് ഫൂട്ട്, ലേണിങ് ഡിസോർഡർ, ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആ്ര്രകിവിറ്റി ഡിസോർഡർ, കേൾവികാഴ്ച പരിമിതി, കോങ്കണ്ണ്, സംസാരവൈകല്യങ്ങൾ തുടങ്ങി 30 ഓളം രോഗാവസ്ഥകളുള്ള കുട്ടികൾക്ക് സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നൽകി വരുന്നുണ്ട്. ഒപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡെന്റൽ സർജൻ, ഹൈജീനിസ്റ്റ് എന്നിവരുടെ സേവനങ്ങളും ഡി.ഇ.ഐ.സി ഉറപ്പുവരുത്തുന്നു.
എല്ലാ ദിവസവും മെഡിക്കൽ ഓഫിസറുടെ സേവനമുണ്ടാവും. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ശിശുരോഗ വിദഗ്ധന്റെ സേവനവും കേന്ദ്രത്തിൽ ലഭ്യമാവും.
ചിത്രം
കൈനാട്ടി ജനറൽ ആശുപത്രി വളപ്പിലെ ഡി.ഇ.ഐ.സിയുടെ പുതിയ കെട്ടിടം.